അഭിനയിച്ച കഥാപാത്രത്തിന് പകരം വേറൊരു കഥാപാത്രത്തിന് ശബ്ദം നല്‍കി; രസകരമായ അനുഭവം പങ്കുവെച്ച് അഭിരാമി
Malayalam Cinema
അഭിനയിച്ച കഥാപാത്രത്തിന് പകരം വേറൊരു കഥാപാത്രത്തിന് ശബ്ദം നല്‍കി; രസകരമായ അനുഭവം പങ്കുവെച്ച് അഭിരാമി
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 16th May 2026, 11:29 pm

രണ്ടായിരങ്ങളില്‍ പുറത്തിറങ്ങിയ മലയാളം തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അഭിരാമി. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിത്തിന് തുടക്കം കുറിച്ച താരം ഞങ്ങള്‍ സന്തുഷ്ടരാണ്, മേഘസന്ദേശം, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു. താരത്തിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു രാജസേനന്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തിലെ ഗീതു എന്ന കഥാപാത്രം.

ഞങ്ങള്‍ സന്തുഷ്ടരാണ്. Photo: Movie world cinema

അഭിനേത്രിയ്ക്ക് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ശ്രദ്ധ നേടിയ താരത്തിന് പക്ഷേ താന്‍ അവതരിപ്പിച്ച ഗീതു എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കാന്‍ സാധിക്കാതെ പോയതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ടെലിവിഷന്‍ ചാനലായ അമൃത ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാന്‍ ഡബ്ബിങ് ചെയ്ത് തുടങ്ങിയത് ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തിലാണ്. അതില്‍ ജയറാമിന്റെ സഹോദരിയായി വേഷമിട്ട സീന ആന്റണിയ്ക്ക് വേണ്ടിയാണ് ഞാന്‍ ഡബ്ബ് ചെയ്തത്. എന്റെ കഥാപാത്രം കുറച്ച് കൂടെ പിടിച്ച് നില്‍ക്കണമെങ്കില്‍ പക്വതയുള്ള ശബ്ദം വേണം എന്ന് പറഞ്ഞു. അയ്യോ എനിക്ക് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് ആലോചിച്ച് ഞാന്‍ ഒരുപാട് വിഷമത്തിലായിരുന്നു. അതുകണ്ടിട്ട് അവര്‍ എന്നോട് സീനയ്ക്ക് വേണ്ടി ഡബ്ബ് ചെയ്‌തോളാന്‍ പറഞ്ഞു,’ അഭിരാമി പറഞ്ഞു.

ഞങ്ങള്‍ സന്തുഷ്ടരാണ്. Photo: IMDB

ഹിറ്റ് കോംബോയായിരുന്നു രാജസേനന്‍-ജയറാം കൂട്ട് കെട്ടില്‍ പിറന്ന ചിത്രത്തില്‍ ജഗതി ശ്രീകുമര്‍, നരേന്ദ്ര പ്രസാദ്, ജനാര്‍ദ്ദനന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Actress Abhirami talks about her experience as dubbing artist

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.