| Thursday, 15th May 2025, 7:08 pm

കൊല്ലപ്പെടുന്നത് ഇയാള്‍ ആയിരിക്കാം എന്ന് കുറച്ചുപേരെങ്കിലും വിചാരിച്ചു: അര്‍ജുന്‍ ആയതുകൊണ്ടാണ് ആ ചര്‍ച്ച വന്നത്; ഫര്‍ഹാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും സിനിമയിലെ സി.പി.ഒ സുധീഷെന്ന നിസ്സഹായനായ ഒരു പൊലീസുകാരന്റെ വേഷം വളരെ കയ്യടക്കത്തോടെ അഭിനയിച്ച് ഫലിപ്പിക്കാന്‍ നടന്‍ ഫര്‍ഹാന്‍ ഫാസിലിന് സാധിച്ചിരുന്നു.

സിനിമയുടെ പ്രധാന ടേണിങ് പോയിന്റിലെല്ലാം സി.പി.ഒ സുധീഷുണ്ട്. മനസുകൊണ്ട് ബെന്‍സിനൊപ്പം നില്‍ക്കുമ്പോഴും മേലുദ്യോഗസ്ഥരെ വെറുപ്പിക്കാനാകാതെ അവരുടെ കൊള്ളരുതായ്മകള്‍ കണ്ടുനില്‍ക്കേണ്ടി വരുന്ന പൊലീസുകാരനാണ് സുധീഷ്.

സിനിമയില്‍ സുധീഷിന്റെ സഹോദരിയുടെ വിവാഹപാര്‍ട്ടിക്കിടെയാണ് നടന്‍ അര്‍ജുന്‍ അശോകനെ കാണിക്കുന്നത്.

അര്‍ജുന്‍ അശോകനും മോഹന്‍ലാലുമായുള്ള സീനിനെ കുറിച്ചും ആ രംഗം ചില തെറ്റിദ്ധാരണകള്‍ ആളുകളില്‍ ഉണ്ടാക്കിയതിനെ കുറിച്ചുമൊക്കെയുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ഫര്‍ഹാന്‍.

കൊല്ലപ്പെടുന്നയാള്‍ അര്‍ജുന്‍ അശോകന്‍ ആയിരിക്കാമെന്ന തരത്തില്‍ ചില ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ആളുകളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനാണോ അര്‍ജുനെ പോലെ ഒരാളെ തന്നെ കാസ്റ്റില്‍ കൊണ്ടുവന്നതെന്ന ചോദ്യത്തിനുമായിരുന്നു ഫര്‍ഹാന്റെ മറുപടി. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫര്‍ഹാന്‍.

‘വ്യൂവേഴ്‌സിന് എങ്ങനെ വേണമെങ്കിലും ചിന്തിക്കാമല്ലോ. അര്‍ജുന്‍ ആയതുകൊണ്ടാണ് ആ ചര്‍ച്ച വന്നത്. അറിയപ്പെടുന്ന ഒരാളെ അത്തരമൊരു കഥാപാത്രത്തിലേക്ക് കൊണ്ടുവന്നതുകൊണ്ടാണ് ആ ചര്‍ച്ച വരുന്നത്.

അര്‍ജുന്‍ ആയിരിക്കാം എന്ന് കുറച്ചുപേരെങ്കിലും വിചാരിച്ചോട്ടെ എന്ന് കരുതിയായിരിക്കാം. എന്റെ അണ്ടര്‍സ്റ്റാന്റ്ിങ്ങില്‍ അത് അങ്ങനെയാണ്. തരുണ്‍ ചേട്ടനും ബിനു ചേട്ടനുമൊക്കെ അങ്ങനെ ആലോചിച്ചിട്ടുണ്ടോ എന്നറിയില്ല.

മാത്രമല്ല വിവാഹ പാര്‍ട്ടിക്കിടെ എനിക്കും ചില കോളുകളൊക്കെ വരുന്നുണ്ടല്ലോ. പിന്നെ ഷണ്മുഖം ആ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സുധീഷിന്റെ അച്ഛന്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്നുണ്ട്.

അത്തരത്തില്‍ ആള്‍ക്കാര്‍ കുറച്ചെങ്കിലും കണ്‍ഫ്യൂസ്ഡ് ആയിട്ടുണ്ടെങ്കില്‍ നമ്മള്‍ വിജയിച്ചു എന്നാണ്. കുറേ ആള്‍ക്കാര്‍ക്കെങ്കിലും ഇത് ചുമ്മാ ഇട്ടിരിക്കുകയാണെന്ന് മനസിലാകും. പക്ഷേ മെജോറിറ്റി ആള്‍ക്കാരും അത് അര്‍ജുന്‍ ആവാം എന്ന് ചിന്തിക്കാം,’ ഫര്‍ഹാന്‍ പറയുന്നു.

‘സുധീഷിന്റെ ക്യാരക്ടര്‍ എടുത്ത് നോക്കിയാല്‍ പുള്ളി മനസുകൊണ്ട് ബെന്‍സിന്റെ കൂടെയാണ്. പക്ഷേ പ്രാക്ടിക്കല്‍ സൈഡ് നോക്കുമ്പോള്‍ പൊലീസുകാരെ ശത്രുക്കളാക്കാനും പറ്റില്ല.

പുള്ളിക്ക് ഫാമിലി ഉണ്ട്. ആ ഫാമിലി നോക്കണം. ഇത് കണ്‍വേ ചെയ്യാന്‍ ഒരു ഡയലോഗ് ഇല്ല. കണ്‍വേ ചെയ്യേണ്ടത് ബോഡി ലാംഗ്വേജും എക്‌സ്പ്രഷനും വെച്ചിട്ടാണ്.

ഇതെങ്ങനെ കണ്‍വേ ചെയ്യുമെന്ന പേടിയുണ്ടായിരുന്നു. ഞാന്‍ ഉദ്ദേശിക്കുന്നത് ഇതാണെന്ന് ഓഡിയന്‍സിന് മനസിലാകുമോ എന്ന സംശയം. അതായിരുന്നു ഞാന്‍ തരുണുമായി ഏറ്റവും കൂടുതല്‍ ഡിസ്‌കസ് ചെയ്തത്.

ഇവര്‍ കാറില്‍ വെച്ച് ഒരു കള്ളക്കഥ പറയുന്നുണ്ട്. എന്നെ കുറിച്ചാണ് പറയുന്നത്. ഞാന്‍ അവിടെ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് തരുണിനോട് ചോദിച്ചിരുന്നു,’ ഫര്‍ഹാന്‍ പറഞ്ഞു.

Content Highlight: Actor Farhaan Faasil about Arjun Ashokan character hidden deatails

We use cookies to give you the best possible experience. Learn more