| Saturday, 10th May 2025, 10:06 am

രോമാഞ്ചം കഴിഞ്ഞ് ആദ്യം വന്ന കോള്‍ ആ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലേക്ക്; വിളി വന്നതും പേടിച്ചു: അബിന്‍ ബിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രോമാഞ്ചം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് അബിന്‍ ബിനോ. 2019ല്‍ ഒതളങ്ങ തുരുത്ത് എന്ന വെബ് സീരീസിലൂടെയാണ് അബിന്‍ അഭിനയത്തിലേക്ക് വരുന്നത്. രോമാഞ്ചത്തില്‍ ഷിജപ്പന്‍ എന്ന കഥാപാത്രമായിട്ടാണ് അബിന്‍ എത്തിയത്.

ഒപ്പം സാറാസ്, പുലിമട, വാതില്‍ തുടങ്ങിയ സിനിമകളിലും അബിന്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രങ്ങളായ ബസൂക്ക, ടര്‍ബോ എന്നിവയിലും മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രമായ തുടരും എന്ന സിനിമയിലും അഭിനയിക്കാന്‍ അബിന്‍ ബിനോയ്ക്ക് സാധിച്ചു.

ഇപ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളില്‍ അഭിനയിച്ചപ്പോള്‍ എന്തായിരുന്നു തോന്നിയത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ആസാദിയുടെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അബിന്‍.

‘മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിക്കുക എന്നത് രോമാഞ്ചം തോന്നിയ കാര്യമാണ്. സത്യത്തില്‍ അവരുടെ കൂടെയൊന്നും അഭിനയിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിച്ചതല്ല. ഞാന്‍ ആദ്യം അഭിനയിക്കുന്നത് ബസൂക്കയിലാണ്. അതില്‍ നിന്നാണ് എന്നെ ടര്‍ബോയിലേക്ക് വിളിക്കുന്നത്.

രോമാഞ്ചം കഴിഞ്ഞിട്ട് പെട്ടെന്ന് വിളിച്ചത് ബസൂക്കയിലേക്ക് ആയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു അത്. ആദ്യം എന്നെ പുഴുവിലേക്ക് ഓഡീഷന് വേണ്ടി വിളിച്ചിരുന്നു. പക്ഷെ അത് എനിക്ക് അറ്റന്‍ഡ് ചെയ്യാന്‍ പറ്റിയില്ല. അത് കഴിഞ്ഞാണ് ടര്‍ബോയും ബസൂക്കയും വന്നത്.

ഞാന്‍ ഒതളങ്ങ തുരുത്ത് എന്ന സീരീസിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. പിന്നെയാണ് രോമാഞ്ചം ചെയ്യുന്നത്. അതിലൂടെ ഇവരുടെ കൂടെയൊക്കെ അഭിനയിക്കാന്‍ സാധിക്കുക എന്നത് പ്രതീക്ഷിക്കാത്ത കാര്യമാണല്ലോ. ശരിക്കും ആക്‌സിഡന്റലി സംഭവിച്ചതാണ്.

സത്യത്തില്‍ എനിക്ക് അത് ഷോക്കായിരുന്നു. വിളി വന്നപ്പോള്‍ തന്നെ ഞാന്‍ പേടിച്ചു. ആദ്യം ഞാന്‍ വിശ്വസിച്ചില്ല. പറ്റിക്കുകയാകുമെന്ന് കരുതി. പിന്നെ ഓക്കെയായി. തുടരും എന്ന സിനിമയിലേക്ക് എങ്ങനെ എത്തിയെന്ന് ചോദിച്ചാല്‍, തരുണ്‍ ചേട്ടനാണ് എന്നെ ആ സിനിമയ്ക്ക് വേണ്ടി വിളിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയക്കുകയായിരുന്നു,’ അബിന്‍ ബിനോ പറയുന്നു.


Content Highlight: Abin Bino Talks About Turbo, Bazooka And Thudarum Movie

We use cookies to give you the best possible experience. Learn more