ആളുകള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുകയാണ് ഛാവയുടെ ലക്ഷ്യമെന്ന് കഥ കേട്ടപ്പോള്‍ തന്നെ മനസിലായി: എ.ആര്‍. റഹ്‌മാന്‍
Indian Cinema
ആളുകള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുകയാണ് ഛാവയുടെ ലക്ഷ്യമെന്ന് കഥ കേട്ടപ്പോള്‍ തന്നെ മനസിലായി: എ.ആര്‍. റഹ്‌മാന്‍
അമര്‍നാഥ് എം.
Saturday, 17th January 2026, 7:16 am

മൂന്നര പതിറ്റാണ്ടിനടുത്തായി സിനിമാസംഗീത ലോകത്ത് വിസ്മയം സൃഷ്ടിക്കുകയാണ് എ.ആര്‍. റഹ്‌മാന്‍. റോജയില്‍ തുടങ്ങിയ പ്രയാണം ഇന്നും കരുത്തോടെ മുന്നോട്ടുപോവുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായ രാമായണയില്‍ ഹാന്‍സ് സിമ്മറിനൊപ്പം ചേര്‍ന്ന് സംഗീതം നല്‍കുകയാണ് മദ്രാസിന്റെ മൊസാര്‍ട്ട്.

എ.ആര്‍. റഹ്‌മാന്‍ Photo: Screen grab/ BBC Radio

ഇത്രയും കാലം നീണ്ടുനിന്ന കരിയറില്‍ സിനിമയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍. റഹ്‌മാന്‍. സിനിമ എന്ന കലയെ ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ഉപയോഗിക്കുന്നുണ്ടെന്ന് എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു. അത്തരം സിനിമകളിലേക്ക് തന്നെ വിളിച്ചാല്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ബി.സി റേഡിയോയോട് സംസാരിക്കുകയായിരുന്നു എ.ആര്‍. റഹ്‌മാന്‍.

‘ഛാവാ അത്തരത്തിലുള്ള ഒരു സിനിമയാണ്. ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന കഥയാണ് ആ സിനിമയുടേത്. അത്രയും കളക്ഷന്‍ നേടാന്‍ കാരണവും അത് തന്നെയാണ്. കഥ കേട്ടപ്പോള്‍ തന്നെ എനിക്കത് മനസിലായതായിരുന്നു. ആദ്യം ഒഴിവാക്കാന്‍ നോക്കിയതായിരുന്നു. ആ സിനിമയുടെ സംവിധായകനോട് എന്തിനാണ് എന്നെ സമീപിച്ചത് എന്ന് ഞാന്‍ ചോദിച്ചു.

ഛാവാ Photo: Theatrical poster

‘നിങ്ങള്‍ സംഗീതം നല്‍കിയാല്‍ മാത്രമേ ഈ സിനിമ നടക്കൂ’ എന്നായിരുന്നു അയാള്‍ പറഞ്ഞത്. സിനിമയുടെ പ്രധാന കോര്‍ ധീരതയാണെങ്കിലും അതിന്റെ പ്രധാന ഉദ്ദേശം ആളുകളെ തമ്മില്‍ അകറ്റുക എന്നാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ പ്രേക്ഷകര്‍ സ്മാര്‍ട്ടാണ്. അവരെ അത്ര എളുപ്പത്തില്‍ സ്വാധീനിക്കാനാകില്ല. സിനിമ എന്നത് ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ആര്‍ട്ടാണ്. ഛാവക്ക് അതിന്റെ പ്രധാന ഉദ്ദേശം നടത്താനായിട്ടില്ലെന്നാണ് എന്റെ വിശ്വാസം’ എ.ആര്‍. റഹ്‌മാന്‍ പറയുന്നു.

ജനങ്ങള്‍ക്ക് സത്യവും മാനിപ്പുലേഷനും എന്താണെന്ന് തിരിച്ചറിയാനുള്ള അറിവുണ്ടെന്നും റഹ്‌മാന്‍ പറഞ്ഞു. ഛാവാ എന്ന സിനിമയിലെ കഥാപാത്രങ്ങള്‍ മറാത്തകളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവരാണെന്നും ചരിത്രത്തില്‍ അവര്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം ഓരോ ദുഷ്ടതകളും ചെയ്യുന്ന സമയത്ത് മാഷാ അള്ളാ, സുഭാനള്ളാ എന്നൊക്കെ പറയുന്ന രംഗത്തിന് പ്രത്യേക ഉദ്ദേശമുള്ളതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും റഹ്‌മാന്‍ മറുപടി നല്‍കി.

‘അതെല്ലാം വെറും ക്ലീഷേയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്ക് പ്രേക്ഷകരോട് ബഹുമാനം തോന്നുന്നത് അവരെ അത്ര പെട്ടെന്ന് വിഡ്ഢികളാക്കാന്‍ പറ്റാത്തതുകൊണ്ടാണ്. സിനിമകള്‍ക്ക് അവരെ അത്ര വലിയ രീതിയില്‍ സ്വാധീനിക്കാന്‍ സാധിക്കാറില്ല. തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിച്ചാലും അവര്‍ സത്യമെന്താണെന്നായിരിക്കും ആദ്യം അന്വേഷിക്കുക,’ എ.ആര്‍ റഹ്‌മാന്‍ പറഞ്ഞു.

ഛാവാ Phot: Screen grab/ Maddock films

ലക്ഷ്മണ്‍ ഉദേക്കര്‍ സംവിധാനം ചെയ്ത് 2025ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഛാവാ. വിക്കി കൗശല്‍ നായകനായ ചിത്രം മറാത്താ രാജാവായിരുന്ന ഛത്രപതി സംഭാജിയുടെ കഥയാണ് പറയുന്നത്. ബോക്‌സ് ഓഫീസില്‍ 800 കോടിയിലേറെയാണ് ചിത്രം സ്വന്തമാക്കിയത്.

Content Highlight: A R Rahman saying he knows that Chhaava’s intention was to make divisive between people

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം