| Tuesday, 31st March 2026, 5:26 pm

നീണ്ട യുദ്ധം വെളിവാക്കുന്നത് വന്‍ശക്തികളുടെ കരുത്തല്ല, ദുര്‍ബലരുടെ ചെറുത്തുനില്‍പ്പ്; ഇറാനെതിരായ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി ഇറ്റലി

നിഷാന. വി.വി

റോം: ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക യുദ്ധത്തില്‍ ഇറ്റലിയുടെ നിലപാട് വ്യക്തമാക്കി പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ.

ഇറാനെതിരായ സൈനിക നടപടികളോട് ഇറ്റലിക്ക് യോജിപ്പില്ലെന്നും ആരും തങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇതൊരു അപ്രതീക്ഷിത യുദ്ധമാണ്. ഇതില്‍ ആരും ഞങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടില്ല,’ അദ്ദേഹം വ്യക്തമാക്കി.

ഉക്രൈന്‍ യുദ്ധത്തെ ഉദാഹരണമാക്കി യുദ്ധം നീണ്ടുനില്‍ക്കുന്നത് ശക്തനായവന്റെ കരുത്തല്ലെന്നും മറിച്ച് ഏറ്റവും ദുര്‍ബലനായവന്റെ ചെറുത്തുനില്‍പ്പാണെന്നും ക്രോസെറ്റോ പറഞ്ഞു.

ഉക്രെയ്‌നിന്റെ കാര്യത്തില്‍ നാം കാണുന്നതുപോലെ, യുദ്ധങ്ങളുടെ ദൈര്‍ഘ്യം നിര്‍ണ്ണയിക്കുന്നത് ഏറ്റവും ശക്തനായവന്റെ കരുത്തല്ല, മറിച്ച് ഏറ്റവും ദുര്‍ബലനായവന്റെ ചെറുത്തുനില്‍പ്പാണ്.
ഇറാന്‍ ഉക്രെയ്‌നേക്കാള്‍ വലിയ രാജ്യമാണ്; കൂടുതല്‍ ജനസംഖ്യയും ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രവുമുള്ള നാട്. അതിനാല്‍ നയതന്ത്രപരമായ പരിഹാരം കാണുന്നതില്‍ ഇറ്റലിക്ക് ഒരു പങ്ക് വഹിക്കാനുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

സൈനിക നടപടികള്‍ക്ക് പകരം നയതന്ത്രപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണാനാണ് ഇറ്റലി താത്പര്യപ്പെടുന്നതെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

ആഗോള തലത്തില്‍ ഇത്രയേറെ അസ്ഥിരത നിലനില്‍ക്കുന്ന സാാഹചര്യത്തില്‍ ഇറ്റലിയില്‍ നേരത്തെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഒരു ആഗോള സംഘര്‍ഷത്തെ അഭിമുഖീകരിക്കുമ്പോള്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെടുന്നത് നിരുത്തരവാദപരമാണെന്നും അദ്ദേഹം വാദിച്ചു. ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

Content Highlight: A long war reveals not the strength of great powers, but the resistance of the weak; Italy clarifies its stance on the war against Iran

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more