| Wednesday, 25th February 2026, 9:48 pm

അസംസ്‌കൃത ധാതുക്കളുടെയും ലിഥിയം ഘടകങ്ങളുടെയും കയറ്റുമതി നിര്‍ത്തിവെച്ച് സിംബാബ്‌വെ

രാഗേന്ദു. പി.ആര്‍

ഹരാരേ: മുഴുവന്‍ അസംസ്‌കൃത ധാതുക്കളുടെയും ലിഥിയം ഘടകങ്ങളുടെയും കയറ്റുമതി നിര്‍ത്തിവെച്ച് സിംബാബ്‌വെ.

താത്കാലികമായാണ് കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിലവിലെ ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് സിംബാബ്‌വെ ഖനി-ഖനന വികസന മന്ത്രി പോളിറ്റ് കമ്പമുറ പറഞ്ഞു.

നിലവില്‍ കയറ്റുമതി ചെയ്യാന്‍ എല്ലാ ധാതുക്കള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. കയറ്റുമതിയില്‍ തുടര്‍ച്ചയായി ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെയാണ് സിംബാബ്‌വെ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ഉത്തരവ് പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

സിംബാബ്‌വെയില്‍ നിന്നുള്ള ധാതു വിഭവങ്ങളുടെ കയറ്റുമതിയില്‍ സുതാര്യത, ഉത്തരവാദിത്തം, മൂല്യവര്‍ധനവ് എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് 2027 ജനുവരിയോടെ ലിഥിയം കോണ്‍സെന്‍ട്രേറ്റുകളുടെ കയറ്റുമതി നിരോധനം പ്രാബല്യത്തില്‍ വരും. ഈ സമയപരിധിക്കുള്ളില്‍ പ്രാദേശികമായി ധാതുക്കള്‍ സംസ്‌കരിക്കാനും ശുദ്ധീകരിക്കാനും കഴിയുമെന്നാണ് സിംബാബ്‌വെയുടെ നിഗമനം.

ആഫ്രിക്കയിലെ ഏറ്റവും വലിയ ലിഥിയം ശേഖരം സിംബാബ്‌വെയിലാണ്. 2025 ഡിസംബറില്‍ 1.128 ദശലക്ഷം മെട്രിക് ടണ്‍ ലിഥിയം അടങ്ങിയ സ്‌പോഡുമീന്‍ ആണ് കയറ്റുമതി ചെയ്തത്.

2024നെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണ് 2025ലെ കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ സിംബാബ്‌വെയുടെ രണ്ടാമത്തെ വലിയ സംഭാവന ഖനനമാണ്.

അതേസമയം സിംബാബ്‌വെയിലെ ഖനി തൊഴിലാളികള്‍ കഠിനമായ സമ്മര്‍ദമാണ് അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആഗോള തലത്തില്‍ ധാതുക്കളുടെ ആവശ്യകത വര്‍ധിക്കുന്നതിന് അനുസരിച്ച് തൊഴിലാളികള്‍ക്ക് കൂടുതല്‍ ധാതുക്കള്‍ ശേഖരിക്കേണ്ടി വരുന്നു. ഇത് തൊഴിലാളികളില്‍ സമ്മര്‍ദം ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Zimbabwe suspends exports of raw minerals and lithium components

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more