| Monday, 9th February 2026, 6:41 pm

സിംബാബ്‌വെയുടെ 'അനുഗ്രഹം' നിറഞ്ഞാടി; ഷെവറോണ്‍സിന് അനായാസ ജയം

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഒമാനെ പരാജയപ്പെടുത്തി സിംബാബ്‌വെ. കൊളംബോയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. മുന്‍ ആര്‍.സി.ബി താരമായ ബ്ലെസിങ് മുസറബാനിയുടെ കരുത്തിലാണ് ദി ഷെവറോണ്‍സ് ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒമാനെ സിംബാബ്‌വെ 103 റണ്‍സിന് പുറത്താക്കിയിരുന്നു. ഇത് പിന്തുടര്‍ന്ന ദി ഷെവറോണ്‍സ് അനായാസം വിജയം സ്വന്തമാക്കി. 39 പന്തുകള്‍ ബാക്കി നില്‍ക്കെ ടീം 106 അടിച്ചെടുത്താണ് ജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന് തുടക്കം തന്നെ പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡിലേക്ക് 27 റണ്‍സ് ചേര്‍ത്തപ്പോഴേക്കും അഞ്ച് പേര് കൂടാരം കയറി. പിന്നാലെ ഒരുമിച്ച സൂഫിയാന്‍ മെഹമൂദ് – വിനായക് ശുക്ല സഖ്യം ടീമിനെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു.

എന്നാല്‍, ഇരുവരും 42 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോഴേക്കും ശുക്ല തിരികെ നടന്നു. 21 പന്തില്‍ 28 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. ഏറെ വൈകാതെ ക്രീസിലെത്തിയ ജിതേന്‍കുമാര്‍ രാമാനന്ദിയും പിന്നാലെ 39 പന്തില്‍ 25 റണ്‍സുമായി സൂഫിയാനും പുറത്തായി.

ഒമ്പതാമതായി ബാറ്റിങ്ങിനെത്തിയ നദീം ഖാന്‍ പിന്നാലെത്തിയവരുമായി ചേര്‍ന്ന് ടീമിനെ മുന്നോട്ട് കൊണ്ട് പോവാന്‍ ശ്രമം നടത്തി. എന്നാല്‍ താരം 18 പന്തില്‍ 20 റണ്‍സെടുത്ത് മടങ്ങി. ഏറെ വൈകാതെ ടീമിന് 103 റണ്‍സിന് തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

സിംബാബ്‌വെക്കായി ബ്ലെസിങ് മുസറബാനിയും റിച്ചാര്‍ഡ് എന്‍ഗാരവയും ബ്രാഡ് ഇവാന്‍സും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വെയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ തടിവനാഷെ മരുമാനിയെ നഷ്ടമായിരുന്നു. അതേ സ്‌കോറില്‍ പിന്നാലെത്തിയ ഡിയോണ്‍ മയേഴ്‌സ് മടങ്ങി. സൂഫിയാന്‍ മഹ്‌മൂദാണ് ഈ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

അതോടെ ബ്രയാന്‍ ബെന്നറ്റും ബ്രാന്‍ഡന്‍ ടൈലറും ഒന്നിച്ചു. ഇരുവരും ടീമിനെ മികച്ച നിലയില്‍ കൊണ്ട് പോയി. എന്നാല്‍, ടീം സ്‌കോര്‍ 98 എന്ന നിലയിലിരിക്കെ ടൈലര്‍ റിട്ടയേര്‍ഡ് ഹാര്‍ട്ടായി തിരികെ നടന്നു. 30 പന്തില്‍ 31 റണ്‍സുമായാണ് താരം മടങ്ങിയത്.

പിന്നാലെത്തിയ റാസയെ കൂട്ടുപിടിച്ച് ബെന്നെറ്റ് ടീമിനെ വിജയിപ്പിച്ചു. ബെന്നെറ്റ് 36 പന്തില്‍ 48 റണ്‍സുമായും റാസ രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായും പുറത്താവാതെ നിന്നു.

Content Highlight: Zimbabwe beat Oman in T20 World Cup with Blessing Muzarabani’s stunning bowling

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more