ആട്ടം, രേഖാചിത്രം, ഇത്തിരിനേരം പേട്രിയറ്റ് എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സറിൻ ഷിഹാബ്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സിനിമകളിൽ സഹകഥാപാത്രങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയാണ് നടി.
സിനിമകളിൽ പ്രധാന കഥാപാത്രങ്ങളുടെ അഭിനയപ്രാധാന്യത്തിന് മുൻതൂക്കം നൽകുന്നതിന്റെ ഭാഗമായി സഹകഥാപാത്രങ്ങൾ മാറ്റിവെക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് സറിൻ. അത് സ്ത്രീ കഥാപാത്രങ്ങളിലേക്ക് വരുമ്പോൾ കൂടുതൽ ആണെന്നും താരം വ്യക്തമാകുന്നു.
സറിൻ ഷിഹാബ്. Photo. Dool News
‘ഒരു സിനിമയിൽ സപ്പോർട്ടിങ് ക്യാരക്ടർസ് ആയിട്ടുള്ള കഥാപാത്രങ്ങൾ കിട്ടുമ്പോൾ, പ്രത്യേകിച്ച് അത് സ്ത്രീകൾക്ക് കൂടെയാവുമ്പോൾ അവരെ മാറ്റിനിർത്തുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അവരെ വല്ലാതെ തഴഞ്ഞു കളയുന്നതായാണ് പലപ്പോഴും തോന്നാറുള്ളത്. കാരണം ഒരു സിനിമയിലേക്ക് എല്ലാ കഥാപാത്രങ്ങളെയും കുത്തിനിറക്കാൻ പറ്റാത്തതുകൊണ്ട് ഒഴിവാക്കാൻ പറ്റുന്ന കഥാപാത്രങ്ങളായി ഇവർ കാണുന്നത് സപ്പോർട്ടിങ് റോൾ ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളെയാണ്,’ നടി പറഞ്ഞു.
എന്നാൽ പേട്രിയറ്റ് സിനിമയിൽ മമ്മൂട്ടിയുടെ പങ്കാളിയായ വേഷം ചെയ്തപ്പോൾ അടക്കം ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് അഭിനയിക്കാനുള്ള സ്പേസ് സംവിധായകൻ നൽകിയതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും സറിൻ തുറന്നുപറഞ്ഞു.
‘ഞാൻ അഭിനയിച്ച പേട്രിയറ്റ് നോക്കുകയാണെങ്കിൽ അതിൽ ഒരുപാട് അഭിനേതാക്കൾ ഉള്ള സിനിമയായിരുന്നു. അവിടെ എല്ലാവർക്കും ഒരുപോലെ സ്പേസ് കൊടുക്കേണ്ട ബാധ്യത സംവിധായകനുണ്ടായിരുന്നു. പക്ഷേ ആ സിനിമയിൽ ഫീമെയിൽ ക്യാരക്ടേഴ്സിന് നല്ലൊരു സ്പേസ് ഉണ്ടായിരുന്നു. അത് പെർഫോം ചെയ്യാനാണെങ്കിലും എല്ലാ രീതിയിലും. അപ്പോൾ ഒരു മാസ് എലമെന്റ് എന്നതിലുപരി നല്ല കൊമേർഷ്യൽ കപ്പാസിറ്റി സ്ത്രീ കഥാപാത്രങ്ങൾക്ക് കൊടുത്ത ഒരു സിനിമയായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്,’ സറിൻ ഷിഹാബ് പറഞ്ഞു.
പേട്രിയറ്റ്. Photo. The Indian Express