| Wednesday, 24th December 2025, 3:43 pm

ഉസ്മാന്‍ ഹാദിയെ കൊന്നത് നിങ്ങളാണ്; ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി നേതാവിന്റെ സഹോദരന്‍

നിഷാന. വി.വി

ധാക്ക: ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയെ മരണത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി സഹോദരന്‍ ഒമര്‍ ഹാദി. ‘ഉസ്മാന്‍ ഹാദിയെ കൊന്നത് നിങ്ങളാണ്’ എന്നാണ് ഒമര്‍ ഹാദിയുടെ ആരോപണം. ധാക്കയിലെ ഷാബാഗില്‍ വെച്ച് നടന്ന പ്രതിഷേധ യോഗത്തിലാണ് സര്‍ക്കാരിനെതിരെ ഒമര്‍ ഹാദി ആരോപണമുയര്‍ത്തിയത്.

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദേശിയ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങളാണ് ഉസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയത് ഇപ്പോള്‍ ഇതിനെ ഒരു വിഷയമാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടത്തണമെന്നായിരുന്നു ഹാദിയുടെ ആഗ്രഹം,’ അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശില്‍ നിലവില്‍ അധികാരത്തിലുള്ള യൂനുസ് സര്‍ക്കാരിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും ഒമര്‍ ഹാദി ആരോപിച്ചു.

വിചാരണ വേഗത്തില്‍ നടത്തണമെന്നും തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിന് തടസ്സമുണ്ടാവാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും ഹാദിയുടെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

ഉസ്മാന്‍ ഹാദിക്ക് നീതി ലഭിച്ചില്ലെങ്കില്‍ മുഹമ്മദ് യൂനുസിനും ഷെയ്ക്ക് ഹസീനയുടെ ഗതി വരുമെന്നും രാജ്യം വിട്ട് ഓടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിദേശ യജമാനന്മാര്‍ക്കോ ഏജന്‍സികള്‍ക്കോ വഴങ്ങാത്തതിനാലാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയതെന്നും ഒമര്‍ ആരോപിച്ചു.

2024 ജൂലൈയിെല വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ ഷെയ്ക്ക് ഹസീന സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവായിരുന്നു ഷെരീഫ് ഉസ്മാന്‍ ഹാദി.

ഡിസംബര്‍ 12ന് ധാക്കയിലെ ഒരു പളളിയില്‍ നിന്ന് നമസ്‌ക്കരിച്ച് മടങ്ങവെ ഹാദിക്ക് വെടിയേല്‍ക്കുകയും സിംഗപൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 18ന് മരണപ്പെടുകയുമായിരുന്നു.

ഇതേ തുടര്‍ന്ന് ബംഗ്ലാദേശില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയത്. കൊലപാതകത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹാദിയുടെ അനുയായികള്‍ തെരുവിലറങ്ങി വന്‍ പ്രക്ഷോഭം അഴിച്ചുവിടുകയും ബംഗ്ലാദേശിലെ അവാമി ലീഗുമായി ബന്ധപ്പെട്ട പത്ര ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: You are the ones who killed Usman Hadi; Student leader’s brother accuses Bangladesh government

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more