| Saturday, 11th October 2025, 11:14 am

ഡബിളുമില്ല ട്രിപ്പിളുമില്ല; ജെയ്‌സ്വാള്‍ മടങ്ങിയത് മൂന്നാം ഹൈസ്‌കോറുമായി!

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് തുടരവെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സാണ് നേടിയത്.

ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയ യശസ്വി ജെയ്‌സ്വാളിനെയാണ് രണ്ടാം ദിനത്തില്‍ കളി ആരംഭിച്ചപ്പോള്‍ തന്നെ നഷ്ടമായത്. 258 പന്തില്‍ നിന്ന് 175 റണ്‍സാണ് താരം നേടിയത്. 22 ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. തഗെനരെയ്ന്‍ ചന്ദര്‍പോളിന്റെ കൈകൊണ്ട് റണ്‍ ഔട്ട് ആവുകയായിരുന്നു താരം.

ഇതോടെ ടെസ്റ്റില്‍ തന്റെ മൂന്നാമത്തെ ഉയര്‍ന്ന ഉയര്‍ന്ന സ്‌കോര്‍ രേഖപ്പെടുത്തിയാണ് ഓപ്പണര്‍ കളം വിട്ടത്. നേരത്തെ ഇംഗ്ലണ്ടിനെതിരെ 2024ല്‍ ജെയ്‌സ്വാള്‍ തന്റെ രണ്ട് ഡബിള്‍സ് നേടിയിരുന്നു. 214, 209 എന്നിങ്ങനെയായിരുന്നു ജെയ്‌സാളിന്റെ സ്‌കോര്‍.

മാത്രമല്ല 2025 ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഫോറുകളാണ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് ജെയ്‌സ്വാള്‍ കൂടാരം കയറിയത്. 97 ഫോര്‍സാണ് താരം നേടിയത്. ആ നേട്ടത്തില്‍ ഒന്നാമനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗില്‍ നിലവില്‍ 100 ഫോര്‍ പിന്നിട്ടുകഴിഞ്ഞു.

ജെയ്‌സ്വാളിന് പുറമെ യുവ താരം സായി സുദര്‍ശനും ഇന്ത്യക്ക് വേണ്ടി തിളങ്ങിയിരുന്നു. 165 പന്തില്‍ 12 ഫോറുള്‍പ്പെടെ 87 റണ്‍സ് നേടിയാണ് താരം പുറത്തായത്. കെ.എല്‍. രാഹുലും മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്. 54 പന്തില്‍ 38 റണ്‍സ് സ്‌കോര്‍ ചെയ്താണ് തിരികെ നടന്നത്. രാഹുലിന്റെ ഇന്നിങ്സില്‍ പിറന്നത് ഒരു സിക്‌സും അഞ്ച് ഫോറുമാണ്.

നിലവില്‍ ക്യാപ്റ്റന്‍ ഗില്‍ 119 പന്തില്‍ ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടെ 71 റണ്‍സ് നേടിയപ്പോള്‍ 51 പന്തില്‍ 43 റണ്‍സാണ് നിതീഷ് കുമാര്‍ റെഡ്ഡി സ്വന്തമാക്കിയത്. വിന്‍ഡീസിനായി ജോമല്‍ വാരിക്കനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ട് വിക്കറ്റുകളാണ് താരം നേടിയത്.

Content Highlight: Yashasvi Jaiswal Dismissal Without Double Century Against West Indies

We use cookies to give you the best possible experience. Learn more