| Wednesday, 11th June 2025, 9:25 pm

പ്രോട്ടിയാസ് കൊടുങ്കാറ്റില്‍ കങ്കാരുക്കള്‍ തകര്‍ന്നടിഞ്ഞു; ഫൈഫര്‍ തിളക്കത്തില്‍ റബാദയും!

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്. പ്രോട്ടിയാസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് കഗീസോ റബാദയാണ്. ഫൈഫര്‍ നേടിയാണ് താരം കങ്കാരുക്കളെ അറ്റാക്ക് ചെയ്തത്. ഉസ്മാന്‍ ഖവാജ (0), കാമറൂണ്‍ ഗ്രീന്‍ (17), ബ്യൂ വെബ്സ്റ്റര്‍ (72), പാറ്റ് കമ്മിന്‍സ് (1), മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെയാണ് റബാദ പുറത്താക്കിയത്. 15.4 ഓവറില്‍ അഞ്ച് മെയ്ഡന്‍ ഉള്‍പ്പടെ 3.26 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ് പ്രകടനം.

റബാദയ്ക്ക പുറമെ മാര്‍ക്കോ യാന്‍സന്‍ മൂന്ന് വിക്കറ്റുകളും കോശവ് മഹാരാജ് ഏയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ശേഷിച്ച വിക്കറ്റുകളും നേടി.

അതേസമയം ഓസീസന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ബ്യൂ വെബ്സ്റ്ററാണ് 92 പന്തില്‍ നിന്നാണ് താരം 72 റണ്‍സ് നേടി നിര്‍ണായക ഘട്ടത്തില്‍ ഓസീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 66 റണ്‍സ് നേടി പുറത്തായ സ്റ്റീവ് സ്മിത്തും ബാറ്റിങ്ങില്‍ പ്രധാന പങ്കാണ് വഹിച്ചത്. മറ്റാര്‍ക്കും തന്നെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

ഓസീസിന്റെ സ്‌കോര്‍ 12 റണ്‍സില്‍ നില്‍ക്കവെ ഏഴാം ഓവറിനെത്തിയ കഗീസോ റബാദയുടെ മൂന്നാം പന്തില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് പ്രോട്ടിയാസ് തുടങ്ങിയത്.

20 പന്തുകള്‍ കളിച്ചാണ് ഖവാജ പുറത്തായത്. എഡ്ജില്‍ കുലുങ്ങി ഡേവിഡ് വെഡ്ഡിങ്ഹാമിന്റെ കൈയിലെത്തുകയായിരുന്നു താരം. ശേഷം എത്തിയ കാമറൂണ്‍ ഗ്രീനിനെ ഏഴാം ഓവറിലെ തന്റെ അവസാന പന്തില്‍ പുറത്താക്കി റബാദ വീണ്ടും വിസ്മയിപ്പിച്ചു. മൂന്ന് പന്തില്‍ നിന്ന് നാല് റണ്‍സുമായിട്ടാണ് ഗ്രീന്‍ കൂടാരത്തിലേക്ക് മടങ്ങിയത്.

പിന്നീട് പതിനെട്ടാം ഓവറിന് എത്തിയ മാര്‍ക്കോ യാന്‍സന്‍ ലബുഷാനേയും പുറത്താക്കി വമ്പന്‍ തിരിച്ചടിയാണ് ഓസ്‌ട്രേലിയയിലേക്ക് നല്‍കിയത്. ഓപ്പണര്‍ ലബുഷാന്‍ 17 (56) റണ്‍സിന് മടങ്ങിയത്. അഞ്ചാമനായി ഇറങ്ങിയ ട്രാവിസ് ഹെഡ്ഡിനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ സമ്മതിക്കാതെ യാന്‍സന്‍ വീണ്ടും വിക്കറ്റ് വീഴ്ത്തി. 13 പന്തില്‍ നിന്ന് വെറും 11 റണ്‍സുമായിട്ടാണ് ട്രാവിസ് ഹെഡ് മടങ്ങിയത്.

ബാറ്റിങ്ങില്‍ വമ്പന്‍ ലീഡ് ലക്ഷ്യമിട്ടാണ് പ്രോട്ടിയാസ് പട കളത്തിലിറങ്ങുന്നത്. എന്നാല്‍ പ്രോട്ടിയാസിനെ തിരിച്ചടിച്ചാണ് ഓസീസും തുടങ്ങിയത്. ആദ്യ ഓവറിന് എത്തിയ സൂപ്പര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അവസാന പന്തില്‍ പൂജ്യം റണ്‍സിന് ഏയ്ഡന്‍ മാര്‍ക്രത്തെ കൂടാരത്തിലേക്ക് അയക്കാന്‍ ഓസീസിന് സാധിച്ചു. നിലവില്‍ നാല് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റണ്‍സാണ് പ്രോട്ടിയാസ് നേടിയത്.

Content Highlight: WTC: South Africa All Out Australia In First Innings Of WTC Finals

We use cookies to give you the best possible experience. Learn more