| Thursday, 27th August 2026, 9:32 pm

കാല്‍ക്കുലേറ്ററെടുത്ത് കൂട്ടിയും കിഴിച്ചും തുടങ്ങിക്കോ! ഫൈനലിലെത്താന്‍ ചില്ലറ പാടുപെട്ടാല്‍ പോരാ

ആദർശ് എം.കെ.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ വിജയം കൈവിട്ടതോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിന്റെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴി കൂടുതല്‍ ദുഷ്‌കരമേറിയതായിരിക്കുകയാണ്.

രണ്ട് മത്സരങ്ങളുടെ പരമ്പര 1-0ന് ഇന്ത്യ സ്വന്തമാക്കിയെങ്കിലും, രണ്ടാം ടെസ്റ്റിന്റെ നാല് ദിവസവും ജയമുറപ്പിച്ച ശേഷം അവസാന ദിനം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞതോടെ ഉറപ്പായും ലഭിക്കേണ്ടിയിരുന്ന പ്രധാന പോയിന്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ആദ്യ ഇന്നിങ്‌സില്‍ 503/9 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യ, ശ്രീലങ്കയെ 290 റണ്‍സിന് പുറത്താക്കി 213 റണ്‍സിന്റെ ലീഡോടെ ഫോളോ ഓണ്‍ ചെയ്യിപ്പിച്ചിരുന്നു.

അഞ്ചാം ദിനം ഇന്ത്യ അനായാസ വിജയം പ്രതീക്ഷിച്ചെങ്കിലും സൊനാല്‍ ദിനുഷയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ ഇന്ത്യന്‍ ബൗളിങ് നിര പതറുകയായിരുന്നു. ഇതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയും ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്ക് പരമ്പര 2-0ന് ക്ലീന്‍ സ്വീപ്പ് ചെയ്യാനുള്ള അവസരം നഷ്ടമാവുകയും ചെയ്തു.

ജയത്തിന് പിന്നാലെ ലഭിക്കേണ്ട 12 പോയിന്റിന് പകരം സമനിലയിലൂടെ നാല് പോയിന്റ് മാത്രം ലഭിച്ചതോടെ ഇന്ത്യ 51.51% പോയിന്റ് ശതമാനത്തോടെ (പി.സി.ടി) അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

കൊളംബോയില്‍ ജയിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ പി.സി.ടി 63.33% ആയി ഉയരുകയും ബംഗ്ലാദേശിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് എത്തുകയും ചെയ്യുമായിരുന്നു.

മറ്റ് പ്രധാന ടീമുകളുടെ നിലയും പോയിന്റ് ശതമാനവും

1. ഓസ്‌ട്രേലിയ – 80% (ഒന്നാത്)
2. ദക്ഷിണാഫ്രിക്ക – 75%
3. ന്യൂസിലന്‍ഡ് – 72.22%
4. ബംഗ്ലാദേശ് – 55.56%

ഫൈനലിലെത്താന്‍ ഇന്ത്യയുടെ സാധ്യതകള്‍

വേഡഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഈ സെക്കിളില്‍ ഏഴ് മത്സരങ്ങളാണ് ഇനി ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ഇതില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുള്ളത് പരമാവധി 84 പോയിന്റുകളും.

ന്യൂസിലാന്‍ഡിനെതിരെ എതിരാളികളുടെ തട്ടകത്തില്‍ രണ്ട് ടെസ്റ്റും കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ സ്വന്തം മണ്ണില്‍ അഞ്ച് മത്സരങ്ങളുമാണ് ഇന്ത്യയ്ക്ക് ഈ സൈക്കിളില്‍ ഇനി ബാക്കിയുള്ളത്.

യോഗ്യതാ സമവാക്യങ്ങള്‍

7ല്‍ 6 മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 64.81% (140 പോയിന്റ്) ആയി ഉയരും. ഇത് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കുമെങ്കിലും മറ്റ് ടീമുകളുടെ ഫലങ്ങളെക്കൂടി ആശ്രയിക്കേണ്ടി വരും.

അതേസമയം, ആകെയുള്ള ഏഴ് മത്സരങ്ങളും ജയിച്ചാല്‍ (7-0) ഇന്ത്യയുടെ പോയിന്റ് ശതമാനം 70.37% (152 പോയിന്റ്) ആയി മാറുകയും ഫൈനല്‍ പ്രവേശനം ഉറപ്പാകുകയും ചെയ്യും.

കുറഞ്ഞ മത്സരങ്ങള്‍ മാത്രം കളിച്ച ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് പോയിന്റ് ശതമാനം ഉയര്‍ത്തുന്നത് കൂടുതല്‍ എളുപ്പമാകും എന്നതിനാല്‍ ഇന്ത്യക്ക് ഇനി ഒരു പിഴവും വരുത്താന്‍ പറ്റില്ല.

ന്യൂസിലന്‍ഡ് പര്യടനത്തിലും തുടര്‍ന്ന് നാട്ടില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയിലും പരമാവധി വിജയങ്ങള്‍ സ്വന്തമാക്കിയാല്‍ മാത്രമേ ഇന്ത്യക്ക് മൂന്നാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്നങ്ങള്‍ നിലനിര്‍ത്താനാകൂ.

Content Highlight: WTC 2025-2027 cycle: India’s chances of reaching the final

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more