| Monday, 27th April 2026, 9:11 pm

75 സീറ്റുകളുമായി അധികാരത്തിലേറും; എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയെന്ന് എന്‍.എസ്. മാധവന്‍

ആദര്‍ശ് എം.കെ.

കോഴിക്കോട്: 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. 75 സീറ്റുകളുമായി തുടര്‍ച്ചയായ മൂന്നാം തവണയും എല്‍.ഡി.എഫ് അധികാരത്തിലേറുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

65 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് പറഞ്ഞ അദ്ദേഹം, ഇത്തവണയും കേരളത്തില്‍ ബി.ജെ.പി ‘സംപൂജ്യരാകുമെന്നും’ പ്രവചിച്ചു.

സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഓരോ ജില്ലയിലും ഇരു മുന്നണികള്‍ക്കും ലഭിക്കുന്ന സീറ്റുകള്‍ ഉള്‍പ്പടെ അദ്ദേഹത്തിന്റെ പ്രവചനം.

കാസര്‍ഗോഡ് ജില്ലയില്‍ ആകെ അഞ്ചില്‍ മൂന്നിലും ഇടതുമുന്നണി വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. രണ്ടെണ്ണം യു.ഡി.എഫിനും. കേരളത്തില്‍ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായ മഞ്ചേശ്വരത്തിലും ബി.ജെ.പി പിന്നിലാകുമെന്നാണ് അദ്ദേഹം പറയുന്നത്.

കണ്ണൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് എല്‍.ഡി.എഫിന് കുറയുമെന്നാണ് എന്‍.എസ്. മാധവന്‍ പറയുന്നത്. കണ്ണൂരില്‍ ഇടതുമുന്നണി എട്ടും ഐക്യ ജനാധിപത്യ മുന്നണി മൂന്നും സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

വയനാട് ഫണ്ട് തട്ടിപ്പ് വിവാദങ്ങളടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലും ജില്ല യു.ഡി.എഫിനെ കൈവിടില്ല എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ജില്ലയില്‍ എല്‍.ഡി.എഫിന്റെ ഏക സിറ്റിങ് സീറ്റായ മാനന്തവാടിയടക്കം നേടി യു.ഡി.എഫ് വയനാട് ക്ലീന്‍ സ്വീപ് ചെയ്യുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

2001ന് ശേഷം കോണ്‍ഗ്രസിന് ഒറ്റ കോണ്‍ഗ്രസ് എം.എല്‍.എമാരെ പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിക്കാത്ത കോഴിക്കോട് ജില്ലയില്‍ ഇത്തവണ കാറ്റ് മാറി വീശുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. 13 സീറ്റില്‍ ഏഴിലും യു.ഡി.എഫിന് സാധ്യത കല്‍പിക്കുമ്പോള്‍ ആറിടത്താണ് എല്‍.ഡി.എഫിന് സാധ്യത.

മലപ്പുറത്തെ ആകെയുള്ള 16ല്‍ 15 സീറ്റും യു.ഡി.എഫ് സ്വന്തമാക്കുമെന്ന് പ്രവചിക്കുന്ന അദ്ദേഹം പാലക്കാട് ജില്ലയില്‍ 12ല്‍ ഒമ്പതും തൃശൂരില്‍ 13ല്‍ 11 ഇടത്തും എല്‍.ഡി.എഫ് വിജയിച്ചുകയറുമെന്നാണ് നിരീക്ഷിക്കുന്നത്.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയില്‍ 11 സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നും ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇരുവരും പരസ്പരം കടുത്ത മത്സരം കാഴ്ചവെക്കുമെന്നുമാണ് വിലയിരുത്തല്‍.

കഴിഞ്ഞ തവണ എല്‍.ഡി.എഫ് ക്ലീന്‍ സ്വീപ് ചെയ്ത പത്തനംതിട്ടയില്‍ ഒരെണ്ണം ഇത്തവണ യു.ഡി.എഫ് നേടുമെന്നും തലസ്ഥാന നഗരിയിലെ 14ല്‍ 12 സീറ്റുകളും ഇടതുപക്ഷം തന്നെ വിജയിക്കുമെന്നും എന്‍.എസ്. മാധവന്‍ പ്രവചിക്കുന്നു.

ഓരോ ജില്ലയിലും ഇരു മുന്നണികള്‍ക്കും ലഭിക്കുന്ന സീറ്റുകള്‍ – എന്‍.എസ്. മാധവന്റെ പ്രവചനം

(ജില്ല – എല്‍.ഡി.എഫ് – യു.ഡി.എഫ് എന്നീ ക്രമത്തില്‍)

കാസര്‍ഗോഡ് – 3 – 2

കണ്ണൂര്‍ – 8 – 3

വയനാട് – 0 – 3

കോഴിക്കോട് – 6 – 7

മലപ്പുറം – 15 – 1

പാലക്കാട് – 9 – 3

തൃശൂര്‍ – 11 – 2

എറണാകുളം – 11 – 3

ഇടുക്കി – 2 – 3

കോട്ടയം – 5 – 4

ആലപ്പുഴ – 4 – 5

പത്തനംതിട്ട – 4 – 1

കൊല്ലം – 7 – 4

തിരുവനന്തപുരം – 12 – 2

ആകെ – 75 – 65

Content Highlight: Writer N.S. Madhavan says the Left will continue to rule

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more