| Thursday, 17th November 2016, 12:19 pm

അതിസമ്പന്നരുടെ കടം എഴുതി തള്ളുന്നത് സാധാരണക്കാരോടുള്ള കൊടും വഞ്ചന; ഫെബ്രുവരിയിലെ സുപ്രീംകോടതി പരാമര്‍ശം ശ്രദ്ധേയമാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ ദിവസം വിജയ്മല്ല്യയടക്കം 63 പേരുടെ 7016 കോടിരൂപ എഴുതി തള്ളാന്‍ എസ്.ബി.ഐ തീരുമാനിച്ചിരുന്നു. ദേശീയ പത്രമായ ഡി.എന്‍.എയായിരുന്നു വാര്‍ത്ത പുറത്ത് കൊണ്ടു വന്നിരുന്നത്. എന്നാല്‍ ലോണുകള്‍ തള്ളിയതിന്റെ പേരില്‍ എസ്.ബി.ഐയെ അടക്കം ഫെബ്രുവരിയില്‍ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടങ്ങള്‍ എഴുതി തള്ളാന്‍ എസ്.ബി.ഐ വീണ്ടും തീരുമാനമെടുത്തിരിക്കുന്നത്.


ന്യൂദല്‍ഹി:  വിജയ്മല്ല്യയടക്കം 63  കോടീശ്വരന്മാരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള എസ്.ബി.ഐയുടെ തീരുമാനം വിഷയത്തില്‍ സുപ്രീംകോടതിയുടെ വിമര്‍ശനം നിലനില്‍ക്കെ. 29 പൊതുമേഖലാ ബാങ്കുകള്‍ 1.14 ലക്ഷംകോടി ലോണുകള്‍ എഴുതി തള്ളിയെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത സ്വമേധയാ പരിഗണിച്ചായിരുന്നു സുപ്രീംകോടതി സമ്പന്നരുടെ കടം എഴുതി തള്ളുന്നതിനെതിരെ രംഗത്തു വന്നിരുന്നത്.

കഴിഞ്ഞ ദിവസം വിജയ്മല്ല്യയടക്കം 63 പേരുടെ 7016 കോടിരൂപ എഴുതി തള്ളാന്‍ എസ്.ബി.ഐ തീരുമാനിച്ചിരുന്നു. ദേശീയ പത്രമായ ഡി.എന്‍.എയായിരുന്നു വാര്‍ത്ത പുറത്ത് കൊണ്ടു വന്നിരുന്നത്. എന്നാല്‍ ലോണുകള്‍ തള്ളിയതിന്റെ പേരില്‍ എസ്.ബി.ഐയെ അടക്കം ഫെബ്രുവരിയില്‍ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടങ്ങള്‍ എഴുതി തള്ളാന്‍ എസ്.ബി.ഐ വീണ്ടും തീരുമാനമെടുത്തിരിക്കുന്നത്.

2013-2015 കാലയളവില്‍ ബാങ്കുകള്‍ തള്ളിയ കടങ്ങളെ കുറിച്ച് ഫെബ്രുവരിയില്‍ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനെയാണ് വിമര്‍ശിച്ചിരുന്നത്.

” ഇത് സര്‍ക്കാര്‍ ബാങ്കുകളാണ്. സമ്പന്നരുടെ പണം കൊടുത്ത ശേഷം എഴുതി തള്ളുന്നത് ജനങ്ങളോടുള്ള കൊടും വഞ്ചനയല്ലേ? വലിയ സാമ്രാജ്യങ്ങളുള്ള വന്‍കിടക്കാരാണിവര്‍. റിസര്‍വ് ബാങ്ക് ഈ വിവരങ്ങള്‍ പുറത്തുവിടാത്തതെന്താണ് ? കടം എഴുതി തള്ളുന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് ? കടം എഴുതി തള്ളി കമ്പനികളെ രക്ഷപ്പെടുത്താമെന്നാണോ ? ” ജസ്റ്റിസ് ടി.എസ് താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.

“”സാധാരണക്കാരായ ജനങ്ങളുടെ കോടികണക്കിന് പണമാണ് പൊതുമേഖലാ ബാങ്കുകളിലുള്ളത്. 2015ല്‍ മാത്രം 40,000 കോടിയാണ് 10 പൊതുമേഖലാ ബാങ്കുകള്‍ തള്ളിയത്. തിരിച്ച് കിട്ടില്ലെന്ന് അറിഞ്ഞിട്ടും പൊതുധനസ്ഥാപനങ്ങള്‍ കടം കൊടുക്കുകയാണോ ? ആരുടെയെങ്കിലും രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കോ സമ്മര്‍ദ്ദങ്ങള്‍ക്കോ വഴങ്ങിയാണോ ബാങ്കുകള്‍ ഇത് ചെയ്യുന്നത് ? ” ബാങ്കുകളുടെ മേല്‍നോട്ട ചുമതലയുള്ള റിസര്‍വ് ബാങ്ക് വിഷയത്തില്‍ മിണ്ടാതിരിക്കുന്നതെന്തിനാണെന്നും ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും ബെഞ്ച് പറഞ്ഞിരുന്നു.

അഞ്ചു വര്‍ഷത്തിനിടെ ബാങ്കുകള്‍ 500 കോടിക്ക് മുകളില്‍ എഴുതി തള്ളിയവരുടെ വിവരങ്ങള്‍ നല്‍കണമെന്നും സുപ്രീംകോടതി ഫെബ്രുവരിയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കണക്കുകള്‍ പ്രകാരം എസ്.ബി.ഐ തന്നെയാണ് മൂന്ന് വര്‍ഷത്തിനിടെ ഏറ്റവുമധികം ലോണുകള്‍ (48084) കോടിരൂപ എഴുതി തള്ളിയ പൊതുമേഖലാ സ്ഥാപനം.

അതേ സമയം വിജയ്മല്ല്യയുടേതടക്കം ബാങ്ക് വായ്പ എഴുതിത്തള്ളിയിട്ടില്ലെന്നും ഇവ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയാണ് എസ.്ബി.ഐ ചെയ്തിരിക്കുന്നതെന്നും  കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ നടപടി ഫലത്തില്‍ തള്ളിയത് പോലെ തന്നെയാണെന്നാണ് ഉയരുന്ന വിമര്‍ശനം. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന മോദി തന്റെ കച്ചവടക്കാരായ സുഹൃത്തുക്കള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more