| Tuesday, 26th July 2016, 6:26 pm

സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് ഗീത ഗോപിനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയപരമായ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഗീത ഗോപിനാഥ്. നിയമനം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഗീത ഗോപിനാഥ് രംഗത്തെത്തിയത്. കേരളത്തിലെ വിവിധ വകുപ്പുകളെ ആഗോള വിജ്ഞാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുകയാണ് തന്റെ പ്രധാന ദൗത്യമെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു.

ശമ്പളമില്ലാത്ത പദവിയാണ് ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രി ഉപദേശം ആവശ്യപ്പെടുമ്പോള്‍ മാത്രമേ ഇടപെടുകയുള്ളൂ. ഹാര്‍വാഡ് സര്‍വകലാശാലയില്‍ തുടരുമെന്നും ഗീത ഗോപിനാഥ് അറിയിച്ചു.

നവ ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താവായ ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവാക്കിയതിന്റെ ഔചിത്യമാണ് സി.പി.ഐ.എമ്മിലെ തന്നെ ഒരുവിഭാഗം ചോദ്യം ചെയ്യുന്നത്. സാമ്പത്തിക വിദഗ്ധനായ ധനകാര്യമന്ത്രിയുള്ള സംസ്ഥാനത്ത് പുറത്തുനിന്നൊരു ഉപദേഷ്ടാവ് എന്തിനെന്ന ചോദ്യവും സജീവമാണ്.

ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളിലാണ് പ്രതീക്ഷയെന്നും വിവിധ അഭിമുഖങ്ങളില്‍ ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ഇടതുപക്ഷം ശക്തമായ പോരാട്ടം നടത്തിയപ്പോള്‍ ബില്‍ പാസാക്കണം എന്ന നിലപാടിലായിരുന്നു അവര്‍. പാര്‍ട്ടി വിരുദ്ധ നിലപാടുള്ള ഗീതാ ഗോപിനാഥിന്റെ നിയമനത്തില്‍ സി.പി.ഐ.എം നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more