| Wednesday, 27th September 2017, 3:44 pm

ഡ്രൈവിംഗ് സീറ്റിലിരിക്കാന്‍ പോരാടിയ വനിതകള്‍ ഇവരാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച സൗദി ഭരണകൂടം ചരിത്രപ്രധാനമായ പരിവര്‍ത്തനത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് മതപരമായി യാതൊരു വിലക്കോ മറ്റോ ഇല്ലെന്നിരിക്കെ സൗദിയിലെ ഈ നിയന്ത്രണം വലിയൊരു സാമൂഹ്യ പ്രശ്‌നമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ സൗദി രാജാവ് സല്‍മാന്‍ ഈ വിലക്കിനെ എടുത്തുകളഞ്ഞതോടെ സാമൂഹികമായി സൗദിയില്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്ന ലിംഗവിവേചനത്തിനാണ് അറുതിയായിരിക്കുന്നത്. ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ ഇനിയും പത്ത് മാസമുണ്ടെങ്കിലും കഴിഞ്ഞ 27 വര്‍ഷമായി സ്ത്രീകള്‍ അനുഭവിക്കുന്ന വേര്‍തിരിവാണ് തുടച്ചുമാറ്റപ്പെടാന്‍ പോവുന്നത്.

1990 കളിലാണ് സ്ത്രീകള്‍ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് കാറുമായി നിരത്തിലിറങ്ങുന്നത്. “വിമന്‍ ടു ഡ്രൈവ് മൂവ്‌മെന്റ്” എന്ന കാംപെയ്ന്‍ പ്രകാരമായിരുന്നു സത്രീകളുടെ ഇത്തരത്തിലുള്ള പ്രതിഷേധം. 1990 നവംബര്‍ 6 ന് 47 സൗദി സ്ത്രീകള്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇതോടെ അവരെ ഒരു ദിവസം തടവിലാക്കുകയും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചിലരുടെ ജോലി നഷ്ടപ്പെടുകയും ചെയ്തു.

തുടര്‍ന്നും ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ അവിടെ നടന്നെങ്കിലും 2007 ല്‍ വജേഹ അല്‍ ഹുവേദാറും ഫൗസിയ അല്‍ ഉയോനിയും രൂപീകരിച്ച അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡിഫന്‍സ് ഓഫ് വുമണ്‍സ് റൈറ്റ് ഇന്‍ സൗദി അറേബ്യ എന്ന സംഘടന രൂപീകരിക്കപ്പെട്ടതോടെ പ്രതിഷേധങ്ങള്‍ക്ക് പുതിയ മാനം കൈവന്നു.

പുതിയ ഉത്തരവ് വന്നതോടെ സൗദിയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ജയില്‍ശിക്ഷ ഏറ്റുവാങ്ങിയ ഇവര്‍ ഭരണകൂടത്തിന്റെ തീരുമാനം സ്വാഗതം ചെയ്തു.


വജേഹ അല്‍ ഹുവേദാര്‍

2008 ലെ അന്താരാഷ്ട്ര വനിതാദിനത്തില്‍ സൗദി നിരത്തിലൂടെ കാര്‍ ഓടിക്കുന്ന വീഡിയോ പങ്കുവെച്ച് മാധ്യമശ്രദ്ധ നേടി. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി നിരന്തരം ഇടപെടുന്ന സാമൂഹ്യപ്രവര്‍ത്തക. സൗദി രാജാവിന് 1100 ഒപ്പുകള്‍ ശേഖരിച്ച് സമര്‍പ്പിക്കുകയും വനിതകള്‍ക്ക് ഡ്രൈവിംഗ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.

മനല്‍ അല്‍ ഷരീഫ്

സ്ത്രീകളെ വാഹനമോടിക്കാന്‍ അനുവദിക്കുന്ന ലോകത്തിലെ ഏറ്റവും ഒടുവിലത്തെ രാജ്യം… ഞങ്ങള്‍ നേടി.. എന്നായിരുന്നു സൗദി ഭരണകൂടത്തിന്റെ ഉത്തരവിനോട് മനല്‍ അല്‍ ഷരീഫ് പ്രതികരിച്ചത്. “സൗദി ഇനിയൊരിക്കലും പഴയ സൗദിയാവില്ല” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2011 ല്‍ സ്വയം ഡ്രൈവ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയത മനല്‍ അല്‍ ഷരീഫ് അറിയപ്പെടുന്നത് സൗദിയിലെ സ്ത്രീകളുടെ ഡ്രൈവിങ്ങിനുവേണ്ടിയുള്ള കാമ്പെയ്‌നിന്റെ മുഖം എന്നാണ്. നിയമം ലംഘിച്ച് ഡ്രൈവ് ചെയ്തതിന് മനല്‍ അല്‍ ഷരീഫിനെ അറസ്റ്റ് ചെയ്തിരുന്നു. വിമണ്‍ ടു ഡ്രൈവിംഗ് കാംപെയ്‌നു തുടക്കമിട്ടത് മനല്‍ അല്‍ ഷരീഫായിരുന്നു.

2011 ല്‍ തന്നെ എന്നെ ഡ്രൈവ് ചെയ്യാന്‍ പഠിപ്പിക്കൂ, അതുവഴി ഞാന്‍ സ്വയം സംരക്ഷിക്കട്ടെ എന്ന ഫേസ്ബുക്ക് കാംപെയ്‌നിലൂടെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. 12000 ത്തോളം വായനക്കാര്‍ ആ പേജ് വായിച്ചതോടെ വിമണ്‍ ടു ഡ്രൈവിംഗ് കൂടുതല്‍ പേരിലേയ്ക്ക് എത്തി.

ലൗജെയ്ന്‍ ഹല്‍ത്തൗള്‍

“അള്ളാഹുവിനെ സ്തുതിക്കുന്നു” എന്നായിരുന്നു ലൗജെയ്ന്‍ ഹല്‍ത്തൗളിന്റെ ട്വീറ്റ്.

അറബ് രാജ്യങ്ങളിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വനിതയാണ് ലൗജെയ്ന്‍ ഹല്‍ത്തൗള്‍. വിലക്ക് വകവെയ്ക്കാതെ പലതവണ വാഹനമോടിക്കുകയും അതിന്റെ പേരില്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more