| Tuesday, 25th December 2018, 8:25 pm

വനിതാ മതിലിനൊപ്പം നില്‍ക്കേണ്ടത് സംഘപരിവാര്‍ കോപ്രായങ്ങളെ എതിര്‍ക്കാനാഗ്രഹിക്കുന്ന എല്ലാവരുടെയും കടമ; വനിതാ മതിലിന് പിന്തുണയുമായി വനിതാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വനിതാ മതിലിന് പിന്തുണയുമായി വനിതാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍. ശബരിമല സ്ത്രീപ്രവേശനത്തെയും ലിംഗസമത്വം എന്ന ആശയത്തെ തന്നെയും അപ്പാടെ തള്ളുന്ന പ്രതിലോമ ഫാസിസ്റ്റ് ശക്തികളുടെ ഭാഗത്തേക്ക് കേരളത്തിന്റെ പൊതുമനസു ചായുന്ന കാഴ്ചയാണ് നാം കാണുന്നത്.ഈ അപകടത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെയും ഘടക കക്ഷികളുടെയും ഒപ്പം ദലിത്, ഈഴവര്‍ തുടങ്ങിയ കീഴാള ജനവിഭാഗങ്ങളുടെ പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കുന്ന സംരംഭമാണ് വനിതാ മതില്‍. എന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

കെ. അജിത, വിജി പെണ്‍കൂട്ട്, ഡോ ഖദീജാ മുംതാസ്, വി.പി സുഹ്റ, ബിന്ദു തങ്കം കല്യാണി, വിനയ തുടങ്ങി മുപ്പതോളം സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ് പിന്തുണയുമായി രംഗത്തെത്തിയത്.

സംയുക്തപ്രസ്താവന പൂര്‍ണരൂപം,

1.ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ചു അനുകൂലസത്യവാങ്മൂലം നല്‍കിയ ഇടതുസര്‍ക്കാര്‍ , വിധി വന്നയുടന്‍ അതു സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണുണ്ടായത് . ലിംഗസമത്വം ഉറപ്പിക്കുന്ന പുരോഗമന വിധിയാണ് ഇതെന്നും, ഉടന്‍ തന്നെ വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അസന്നിഗ്ദധം പ്രഖ്യാപിക്കുകയും ചെയ്തു. അറച്ചറച്ചാണെങ്കിലും ദേവസ്വം മന്ത്രിയും പ്രസിഡന്റും മുഖ്യമന്ത്രിയുടെ നിലപാടിന് ഒപ്പംതന്നെ നിലയുറപ്പിച്ചു.

2 . യുവതി പ്രവേശനം പ്രയോഗത്തില്‍ വരുത്താന്‍ തുടങ്ങിയയുടന്‍ തന്നെ ഈ പുരോഗമന വിധിയെയും ലിംഗസമത്വം എന്ന ആശയത്തെയും എതിര്‍ക്കുന്ന പ്രതിലോമ ശക്തികളായR.S.S.,B.J.P,സംഘപരിവാര്‍ ശക്തികളുടെയും വലതുപക്ഷ പിന്തിരുപ്പന്മാരുടെയും, വാ തുറന്നാല്‍ വിഷം ചീറ്റുന്ന P.C.ജോര്‍ജ്ജിന്റെയും കൊട്ടാര രാജാവിന്റെയും, തന്ത്രി പുംഗവന്റെയും ആഹ്വാനത്തില്‍ പ്രകോപിതരായി എത്തിയ സായുധ ഗുണ്ടാ,ക്രിമിനല്‍,സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ യുവതി പ്രവേശനം തടയാന്‍ പത്തനംതിട്ട ബസ്സ്റ്റാന്‍ഡ് മുതല്‍ സന്നിധാനം വരെ തമ്പടിക്കാന്‍തുടങ്ങി .ഇതിനിടെ ശബരിമല പ്രവേശനം നടത്താന്‍ ശ്രമിച്ച ഏതാനും സ്ത്രീകളെ അക്രമി സംഘം ശബരിമല പാതയില്‍ ആക്രമിക്കുകയും അതേസമയംതന്നെ അവരുടെ വിടുകള്‍ തിരഞ്ഞുപിടിച്ച് വീടിനും വീട്ടുകാര്‍ക്കുമെതിരെ ആക്രമണം അഴിച്ചു വിടുകയും വധഭീഷണി മുഴക്കുകയും ചെയ്തതുവഴിയും ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ച മുഴുവന്‍ സ്ത്രീകളുടെ മനസ്സിലും പൊതു സമൂഹത്തിനും ഭീതി വളര്‍ത്തുകയും ചെയ്തു

3.ഈ പ്രശ്‌നത്തില്‍ വ്യക്തമായ രണ്ടു ചേരിയുണ്ട് . ഒന്ന് വ്യക്തമായി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചവരും, അതിനെ എന്തു വില കൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ചവരും.ഇത് ഒരു യുദ്ധമാണ്.യുദ്ധത്തില്‍ ഏതെങ്കിലും ഒരു ചേരിയില്‍ നില്‍ക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല .ചേരി ചേരാ പ്രസ്ഥാനത്തിന്റെ പ്രസക്തി സമാധാനകാലത്ത് മാത്രമാണ്.ഇതിനിടയില്‍ രണ്ടു ചേരിയിലും പെടാതെ ഒരു മധ്യ ഭാഗമുണ്ടെന്നു കരുതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍മാത്രം എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും ലളിതാ രവിയെ പോലുള്ള ഭക്തയ്ക്കും നേരിട്ട അതിഭീകരമായ ആക്രമണങ്ങളും,തിക്താനുഭവങ്ങളുംവെളിവാക്കുന്നത് ഇങ്ങനെയൊരു നിഷ്പക്ഷ സ്ഥലം ഇല്ലെന്ന വസ്തുതയാണ്.

4.ശബരിമലസ്ത്രീപ്രവേശനത്തെയും ലിംഗസമത്വം എന്ന ആശയത്തെ തന്നെയും അപ്പാടെ തള്ളുന്ന ഈ പ്രതിലോമ ഫാസിസ്റ്റ് ശക്തികളുടെ ഭാഗത്തേക്ക് കേരളത്തിന്റെ പൊതുമനസു ചായുന്ന കാഴ്ചയാണ് നാം കാണുന്നത്.ഈ അപകടത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെയും ഘടക കക്ഷികളുടെയും ഒപ്പം ദലിത്, ഈഴവര്‍ തുടങ്ങിയ കീഴാള ജനവിഭാഗങ്ങളുടെ പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കുന്ന സംരംഭമാണ് വനിതാ മതില്‍. ഈ മുഖ്യധാര സംരംഭത്തിന്റ പരിമിതികളെ വിമര്‍ശിക്കുന്നതോടൊപ്പം അത്തരമൊരു പരിപാടിക്ക് മുന്‍കൈ എടുത്ത സര്‍ക്കാരിന്റെയും മറ്റു ഇടതു പക്ഷ പുരോഗമനശക്തികളോടും ഒപ്പം നില്‍ക്കുകയും മതിലില്‍ പങ്കുചേരുകയും ചെയ്യേണ്ടത് ചരിത്രത്തെ പുറകോട്ടു വലിക്കുന്ന സംഘപരിവര്‍ കോപ്രായങ്ങളെ ചെറുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും കടമയാണ്. ശബരിമലയില്‍ ലാത്തിവീശിയോ ആകാശത്തേക്ക് വെടിയുതിര്‍ത്തോ ഭക്തരുടെ വേഷം അണിഞ്ഞ അക്രമികളെ തുരത്തി സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ പോലീസുകാര്‍ ശ്രമിക്കാത്തതും സര്‍ക്കാര്‍ അനുമതി കൊടുക്കാത്തതും ആ സ്ത്രീകളുടെ സുരക്ഷയ് ക്കു തന്നേയും മറ്റ് ഭക്തരുടെ സുരക്ഷയ്ക്കും വേണ്ടിയാണെന്നു ഞങ്ങള്‍ മനസിലാക്കുന്നു. ശബരിമലയില്‍ കാര്യങ്ങള്‍ കൈ വിട്ടു പോയാല്‍ അത് കേരളമെങ്കിലും കാത്തു സൂക്ഷിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമീപനങ്ങള്‍ക്കു തിരിച്ചടിയാകും എന്നുകൂടി നം തിരിച്ചറിയേണ്ടതുണ്ട്.

ഞങ്ങള്‍ വനിതാ മതിലിനൊപ്പം

1.കെ.അജിത,

2.വിജി പെണ്‍കൂട്ട്

3.Dr. ഖദീജാ മുംതാസ്

4.V.P.സുഹ്റ

5.ബിന്ദു തങ്കം കല്യാണി

6.വിനയ

7.Adv.K.K.പ്രീത

8.S. ഗംഗ

9.Adv.P.V.വിജയമ്മ

10.കെ.കെ.നസീമ

11.സീതാദേവി കരിക്കാട്ട്

12.മുംതാസ്. ടി. എം

13.സബിത ശേഖര്‍

14.സബ്‌നമറിയം

15.ബിന്ദു കളരിക്കല്‍

16.സെറീന

17. ആദിത്യ.V.K

18.നജ്മ

19.നിമിഷ വില്‍സണ്‍

20.സെബാന

21.ഗ്രേസി.M.M

22.അംന

23.വഹിദ

24.അഷിത

25.രജി.ഡി

26.K.ദേവി

27.P.ശ്രീജ

28.മഞ്ജു.K

29.ആഷ.P.V

30.രുക്മിണി മുതലക്കുളം

31.കബനി

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more