| Tuesday, 1st September 2026, 8:58 am

നബിയുടെ കാലത്ത് സ്ത്രീകള്‍ യുദ്ധത്തില്‍ പോലും പങ്കെടുത്തിട്ടുണ്ട്; വിലക്ക് ഇസ്‌ലാമികമല്ല: കാന്തപുരത്തെ തള്ളി മുജാഹിദ് സംഘടനകള്‍

നിഷാന. വി.വി

കോഴിക്കോട്: സ്ത്രീകള്‍ പൊതുയിടങ്ങളില്‍ ഇറങ്ങരുതെന്ന സമസ്ത നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ പ്രസ്താവന തള്ളി മുജാഹിദ് നേതാക്കള്‍. സ്ത്രീകള്‍ക്കുള്ള വിലക്ക് ഇസ്‌ലാമികമല്ലെന്നാണ് നിലപാടെന്നും സ്ത്രീകള്‍ക്ക് എല്ലാവിധ സ്വാതന്ത്രങ്ങളും ഉണ്ടെന്നും കെ.എന്‍.എം അധ്യക്ഷന്‍ ടി.പി അബ്ദുള്ള കോയ മദനി പറഞ്ഞു.

നബിയുടെ കാലത്ത് സ്ത്രീകള്‍ യുദ്ധത്തില്‍ പോലും പങ്കെടുത്തിട്ടുണ്ടെന്നും അപകടമുണ്ടാവുമെന്ന് കരുതി വീട്ടില്‍ അടച്ചിടരുതെന്ന് ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹിയും പറഞ്ഞു.

‘പൊതുവേദികളില്‍ സ്ത്രീകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. വെറുതെ ഓരോന്ന് പറഞ്ഞ് സ്ത്രീകളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പൊതുയിടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന യാഥാസ്ഥിതിക ചിന്തയുണ്ട്. ആ ചിന്തയോട് യോജിപ്പില്ല,’ കെ.എന്‍.എം നേതാവ് പറഞ്ഞു.

എന്നാല്‍ കാന്തപുരം വിഭാഗം ഇപ്പോഴും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. എസ്.എസ്.എഫ്, മുസ്‌ലിം ജമാഅത്ത് തുടങ്ങിയ സംഘടനകള്‍ പരാമര്‍ശത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

സ്ത്രീകളെ പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും പൊതുസമൂഹത്തില്‍ സ്ത്രീകള്‍ ഇടപട്ടൊല്‍ നാശമാണെന്നുമായിരുന്നു കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ പരാമര്‍ശം.

സ്ത്രീകള്‍ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. മലബാറിന് പുറത്തുള്ള യു.ഡി.എഫ് നേതാക്കള്‍ അടക്കം രൂക്ഷമായി വിമര്‍ശിക്കുമ്പോയും മലബാറിലെ നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Content Highlight: Women participated in battles during the time of the Prophet; the ban is un-Islamic: Mujahid organizations reject Kanthapuram’s stance.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more