| Tuesday, 18th April 2017, 12:53 pm

ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവതി സ്‌റ്റേഷന് പുറത്ത് വെടിയേറ്റു മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെയിന്‍പൂരി: യു.പിയില്‍ സംരക്ഷണമാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവതിയെ സ്‌റ്റേഷന് പുറത്ത് വെച്ച് ഒരു സംഘം ആളുകള്‍ വെടിവെച്ച് കൊലപ്പെടുത്തി.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയ വെടിവെച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി. സംഭവത്തില്‍ പൊലീസ് 11 പേരെ അറസ്റ്റ് ചെയ്തു.

പൊലീസ് സ്റ്റേഷന് സമീപത്തുള്ള വസ്തുവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനിന്നിരുന്നത്. സമീപത്ത് തന്നെ വലിയ മാര്‍ക്കറ്റും ഉണ്ട്. ഇന്നലെ രാത്രിയോടെ ഇവിടുത്തെ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം ആരംഭിക്കുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു.

തുടര്‍ന്ന് തര്‍ക്കത്തില്‍ ഉള്‍പ്പെട്ട യുവതി പൊലീസ് സ്റ്റേഷനിലേക്ക് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓടിക്കയറുകയും പിന്നാലെ തോക്കുമായി ഒരു സംഘം ആളുകള്‍ എത്തുകയുമായിരുന്നു.


Dont Miss യു.ഡി.എഫിലേക്കുള്ള ക്ഷണം തള്ളി മാണി; ആരോടും അമിതമായ സ്‌നേഹമോ അന്ധമായ വിരോധമോ ഇല്ല


ഉടന്‍ തന്നെ യുവതിയെ രക്ഷിക്കാനായി പൊലീസുകാര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും തോക്കുമായി എത്തിയയാള്‍ യുവതിയെ വെടിവെക്കുകയായിരുന്നു. മുലായം സിങ് യാദവിന്റെ മണ്ഡലത്തിലാണ് സംഭവം.

മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സ്ത്രീ സംരക്ഷണത്തിനെന്ന പേരില്‍ പല സ്‌ക്വാഡുകള്‍ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യു.പിയില്‍ രൂപം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് യുവതി വെടിയേറ്റു കൊല്ലപ്പെടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more