2026 ടി – 20 ലോകകപ്പില്‍ സൂപ്പര്‍ വിജയവുമായി ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തായിരുന്നു ടീമിന്റെ നേട്ടം. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ത്രീലയണ്‍സ് വിജയിച്ചത്.
കിവീസ് ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ കിവീസിന്റെ സെമി പ്രവേശം പരുങ്ങലിലായി.
മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത് വില്‍ ജാക്സിന്റെ പ്രകടനമാണ്. താരം 18 പന്തില്‍ പുറത്താവാതെ 32 റണ്‍സ് നേടി. ഒരു സിക്സും നാല് ഫോറുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. ഇതിനൊപ്പം 27 കാരന്‍ ബൗള്‍ കൊണ്ടും തിളങ്ങിയിരുന്നു. താരം നാല് ഓവറില്‍ വെറും 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.
വിൽ ജാക്‌സ്. Photo: England Cricket/x.com
ഈ പ്രകടനം വില്‍ ജാക്സിന് മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് (പി. ഒ. ടി. എം) അവാര്‍ഡും സമ്മാനിച്ചു. ഇതോടെ ഒരു സൂപ്പര്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഒരു ടി – 20 ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ തവണ കളിയിലെ താരം എന്ന നേട്ടമാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സ്വന്തമാക്കിയത്.
നാല് പി. ഒ. ടി. എമ്മുമായാണ് വില്‍ ജാക്സ് ഈ നേട്ടം തന്റെ അക്കൗണ്ടിലെത്തിച്ചത്. ഈ ലിസ്റ്റില്‍ താരത്തിനൊപ്പം ഒന്നാം സ്ഥാനത്ത് മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സണുമുണ്ട്. മുൻ ഓസീസ് നായകൻ 2012ലാണ് നാല് തവണ കളിയിലെ താരമായത്.
(താരം – ടീം – വര്‍ഷം – എണ്ണം എന്നീ ക്രമത്തില്‍)
വില്‍ ജാക്സ് – ഇംഗ്ലണ്ട് – 2026 – 4
ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – 2012 – 4
സിക്കന്ദര്‍ റാസ – സിംബാബ്‌വേ – 2022 – 3
ഇംഗ്ലണ്ടിനായി വില്‍ ജാക്സിന് പുറമെ, ടോം ബാന്റണ്‍ 24 പന്തില്‍ 33 റണ്‍സും ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 24 പന്തില്‍ 26 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ഒപ്പം സാം കറന്‍ 22 പന്തില്‍ 24 റണ്‍സും നേടി.
കിവീസിനായി രചിന്‍ രവീന്ദ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ലോക്കി ഫെര്‍ഗുസണ്‍, മാറ്റ് ഹെന്റി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്ലാക്ക് ക്യാപ്സിനായി ഗ്ലെന്‍ ഫിലിപ്‌സ് 28 പന്തില്‍ 39 റണ്‍സും ടിം ഷിഫെര്‍ട്ട് 25 പന്തില്‍ 35 റണ്‍സുമെടുത്തു. ഫിന്‍ അലന്‍ 19 പന്തില്‍ 29 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തി.
ഇംഗ്ലണ്ടിനായി വില്‍ ജാക്സിനൊപ്പം ആദില്‍ റഷീദും റഹ്‌മാന്‍ അഹമ്മദും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ലിയാം ഡോസണ്‍ ഒരു വിക്കറ്റും നേടി.
Content Highlight: Will Jacks equaled the record of Shane Watson of most POTM award in a single edition of T20 World Cup