| Wednesday, 15th January 2014, 3:49 pm

കല്‍ക്കരിപ്പാടം: 41 കമ്പനികളുടെ അനുമതി റദ്ദാക്കുമെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: 41 കമ്പനികള്‍ക്ക് അനുവദിച്ച കല്‍ക്കരിപ്പാടം ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ഖനനാനുമതി ലഭിച്ച കമ്പനികള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ ആറാഴ്ച്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

നിശ്ചിത സമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാത്ത കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 1993 മുതല്‍ 2009 വരെ അനുവദിച്ച 41 കല്‍ക്കരി പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനാണ് കേന്ദ്രം നടപടി തുടങ്ങിയിരിക്കുന്നത്.

ലൈസന്‍സ് നേടിയ ശേഷം ഇതുവരെ ഖനനം തുടങ്ങാത്ത കമ്പനികള്‍ക്ക് നോട്ടീസ് അയച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ഖനന ലൈസന്‍സ് നേടിയ വ്യക്തികളെയല്ല നേടിയ രീതിയാണ് കോടതി പരിശോധിക്കുന്നതെന്ന്  കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എം ലോധ അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

സ്വകാര്യ കമ്പനികളായ എ.എം.ആര്‍. അയണ്‍ ആന്‍ഡ് സ്റ്റീല്‍, ജെ.എല്‍.ഡി. യവത്മാല്‍, വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍, ഗ്രേസ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ, ജാര്‍ഖണ്ഡ് ഇസ്?പാറ്റ്, ജെ.എ.എസ്. ഇന്‍ഫ്രാസ്ട്രക്ചര്‍ ക്യാപിറ്റല്‍, വികാശ് മെറ്റല്‍സ്, റാഥി സ്റ്റീല്‍ ആന്‍ഡ് പവര്‍, കമല്‍ സ്‌പോഞ്ച്, പുഷ്പ് സ്റ്റീല്‍, ബി. എല്‍.എ. ഇന്‍ഡസ്ട്രീസ്, കാസ്‌ട്രോണ്‍ ടെക്‌നോളജീസ് തുടങ്ങി 41 കമ്പനികള്‍ക്കാണ് ലൈസന്‍സ് ലഭിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more