| Monday, 6th November 2017, 7:05 pm

'പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തിയ്യറ്ററുകള്‍ കത്തിക്കും'; ഹിന്ദുക്കളെ മോശമാക്കി ചിത്രീകരിച്ച് കാശുണ്ടാക്കുന്ന നായയാണ് ബന്‍സാലിയെന്ന് ബി.ജെ.പി എം.എല്‍.എ, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയ്‌ക്കെതിരായ സംഘപരിവാര്‍ ശക്തികളുടെ വെറുപ്പ് അവസാനിക്കുന്നില്ല. പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തിയ്യറ്ററുകള്‍ കത്തിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.എല്‍.എ രാജാ സിംഗ് രംഗത്തെത്തിയിരിക്കുകയാണ്. രജ്പുത് സമുദായത്തിന്റെ സമ്മതമില്ലാതെ പ്രദര്‍ശിപ്പിച്ചാല്‍ തിയ്യറ്ററുകള്‍ കത്തിക്കുമെന്നാണ് ബി.ജെ.പി എം.എല്‍.എയുടെ ഭീഷണി.

ഹൈദരാബാദില്‍ നടന്ന രജ്പുത് സമുദായത്തിന്റെ ചടങ്ങില്‍ സംസാരിക്കെയായിരുന്നു എം.എല്‍.എയുടെ വിവാദ പ്രസ്താവന. നേരത്തേയും വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളയാളാണ് രാജാ സിംഗ്. ഹിന്ദു സംസ്‌കാരത്തെ മലിനമാക്കാന്‍ ശ്രമിച്ചാല്‍ അവരെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്തെമ്പാടും ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഇവിടെയാരും പ്രതിഷേധം ഉയര്‍ത്തുന്നില്ല. നമ്മുടെ രക്തം മരവിച്ചു പോയോ?”. അദ്ദേഹം ഹൈദരാബാദില്‍ പറഞ്ഞു. രജ്പുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യറ്റര്‍ ആരെങ്കിലും കത്തിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്താക്കി.


Also Read: ‘പിണറായി വിളിച്ചു, കോഹ്‌ലി എത്തി’; കേരളാ പൊലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത് ഇന്ത്യന്‍ നായകനും താരങ്ങളും, വീഡിയോ കാണാം


ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയ്‌ക്കെതിരെ ഭീഷണി മുഴക്കിയ എം.എല്‍.എ ബന്‍സാലി ഒരു നായയാണെന്നും ഹിന്ദുക്കളെ മോശമാക്കി ചിത്രീകരിച്ച് പണം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.

സംസ്‌കാരം സംരക്ഷിക്കേണ്ടത് ഓരോ ഇന്ത്യന്റേയും കര്‍ത്തവ്യമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കായാണ് ഇവിടുത്തെ രാജാക്കന്മാര്‍ യുദ്ധം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുപോലുള്ള ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വീഡിയോ കാണാം

Latest Stories

We use cookies to give you the best possible experience. Learn more