ഐ.പി.എല്‍ 2026ന് മുന്നോടിയായി ബംഗ്ലാദേശ് സൂപ്പര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്‌ക്വാഡില്‍ നിന്നും റിലീസ് ചെയ്തിരുന്നു. ബി.സി.സി.ഐയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്ന സാഹചര്യത്തില്‍ ബംഗ്ലാ പേസറെ പുറത്താക്കണമെന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയയാണ് പുറത്താക്കാന്‍ നിര്‍ദേശിച്ചത്.
മുസ്തഫിസുര്‍ റഹ്‌മാൻ. Photo: Johns/x.com
ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ബി.സി.സി.ഐയുടെ അധികാരം ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തതിലാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ എന്തുകൊണ്ടാണ് രാഷ്ട്രീയം സ്‌പോര്‍ട്‌സിലേക്ക് ഇത്ര ആഴത്തില്‍ കടന്നുവരുന്നതെന്ന് അറിയില്ലെന്നും ഇതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുന്നത് താരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയില്‍ സംസാരിക്കുകയായിരുന്നു മദന്‍ ലാല്‍.
മദന്‍ ലാല്‍. Photo: X.com
‘ബി.സി.സി.ഐയുടെ അധികാരം ചോദ്യം ചെയ്യാന്‍ ഷാരൂഖ് ഖാന് പോലും കഴിയില്ല എന്നതുകൊണ്ടാണ് അവര്‍ ഇങ്ങനെയൊരു തീരുമാനവുമായി മുന്നോട്ട് പോയതെന്ന് ഞാന്‍ കരുതുന്നു. പക്ഷേ, രാഷ്ട്രീയം സ്‌പോര്‍ട്‌സിലേക്ക് ഇത്ര ആഴത്തില്‍ കടന്നുചെല്ലുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. കളി ഇനി എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാന്‍ പ്രയാസമാണ്.
ബംഗ്ലാദേശിലെ സംഭവങ്ങള്‍ തീര്‍ച്ചയായും വേദനിപ്പിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ക്രിക്കറ്റ് അസോസിയേഷനുകള്‍ കളിക്കാരെ ഇത്തരം പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നതാണ് പ്രധാന വിഷയം. അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് കളിക്കാരാണ്. രാഷ്ട്രീയം ഒരിക്കലും സ്‌പോര്‍ട്‌സിനെ ബാധിക്കരുത്,’ മദന്‍ ലാല്‍ പറഞ്ഞു.
2025 ഡിസംബറില്‍ നടന്ന താരലേലത്തില്‍ 9.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത മുസ്തഫിസുറിനെ ടീമിലെത്തിച്ചത്. എന്നാല്‍ ബംഗ്ലാദേശിലെ വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം ഇന്ത്യാ വിരുദ്ധ പ്രതിഷേധത്തിന് വഴിമാറിയതോടെയാണ് താരത്തിനെ ഒഴിവാക്കാണമെന്ന ആവശ്യം ഉയര്‍ന്നത്.
മുസ്തഫിസുര്‍ റഹ്‌മാൻ. Photo: Johns/x.com
ബി.ജെ.പിയും ശിവസേനയും വലിയ പ്രതിഷേധങ്ങളാണ് മുസ്തഫിസുറിനെ ഒഴിവാക്കാന്‍ നടത്തിയത്. താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് കൊല്‍ക്കത്ത ഉടമ ഷാരൂഖ് ഖാനെതിരെ സംഘപരിവാര്‍ വന്‍ തോതില്‍ ആക്രമണമഴിച്ചുവിട്ടിരുന്നു. ഷാരൂഖിനെ രാജ്യദ്രോഹിയെന്ന് വിളിച്ച് ബി.ജെ.പി നേതാവും മുന്‍ യു.പി എം.എല്‍.എയുമായ സംഗീത് സോം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഇതോടെയാണ് ബി.സി.സി.ഐ വിഷയത്തില്‍ ഇടപ്പെട്ടത്. മുസ്തഫിസുറിനെ ഒഴിവാക്കി മറ്റൊരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്താനും ബി.സി.സി.സി കെ.കെ.ആര്‍ അനുമതി നല്‍കിയിട്ടുണ്ട്.
Content Highlight: Why is politics intruding into sports? Madan Lal on Mustafizur Rahman’s IPL exclusion