| Monday, 27th July 2026, 6:53 am

ഒരു ഹിന്ദുവായിട്ടും എന്തിന് സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുത്തു; അവര്‍ ദേശവിരുദ്ധരാണ്: വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് ഹിന്ദുത്വ നേതാവ്

നിഷാന. വി.വി

ന്യൂദല്‍ഹി: സി.ജെ.പിയുടെ നേതൃത്വത്തില്‍ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത കോളേജ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് ഹിന്ദുത്വ നേതാവ്. രാഷ്ട്രീയ ഹിന്ദുവീര്‍ സേനയുടെ ദേശീയ പ്രസിഡന്റും ബി.ജെ.പി പ്രവര്‍ത്തകനുമായ സത്യം പാണ്ഡത് എന്നയാളാണ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്.

രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. പാണ്ഡ ആദ്യം വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ചോദിച്ച് ഹിന്ദുവാണോ അതോ മുല്ലയാണോ എന്ന് ചോദിക്കുന്നതായും വീഡിയോയില്‍ കാണാം.

രണ്ട് പേരും ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞതോടെ എന്തിനാണ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നതെന്ന് പാണ്ഡത് അവരോട് ചോദിച്ചു. സി.ജെ.പി പ്രതിഷേധത്തിന് പങ്കെടുത്തതിന് വീഡിയോയില്‍ നോക്കി മാപ്പ് പറയാനും അയാള്‍ നിര്‍ബന്ധിച്ചു. കൂടാതെ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്നതായും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായി വിവാദമായതോടെ തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് കൊണ്ടും പാണ്ഡെ രംഗത്തെത്തി.

‘ അതൊരു നീറ്റ് പ്രതിഷേധമായിരുന്നില്ല. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കെതിരായിരുന്നു. കുട്ടികള്‍ നരേന്ദ്ര മോദിയേയും ദല്‍ഹി പൊലീസിനെയും അധിക്ഷേപിക്കുകയായിരുന്നു. അവര്‍ നമ്മുടെ ഹിന്ദു ദൈവങ്ങള്‍ക്കും ബ്രാഹ്‌മണ സമൂഹത്തിനും നേരെ വിരല്‍ ചൂണ്ടി,’ സത്യം പാണ്ഡത് പറഞ്ഞു.

ഈ പ്രതിഷേധത്തിനിടെ ഒരു വനിതാ പൊലീസ് മരിച്ചതായും അതിനെതിരെ സംസാരിച്ചതിന് ആളുകള്‍ തനിക്കെതിരെ തിരിയുന്നത് ഒരു പ്രശ്‌നമല്ലെന്നും ഹിന്ദുത്വ നേതാവ് പറഞ്ഞു.

Content Highlight: “Why did you participate in the CJP protest despite being a Hindu? They are anti-nationals”: Hindutva leader assaults students.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more