| Saturday, 23rd August 2025, 11:15 am

ബോളിവുഡില്‍ നിന്ന് മലയാളത്തിലേക്ക് വന്നപ്പോള്‍ ചെയ്ഞ്ചിങ് റൂമോ ടോയ്‌ലെറ്റോ കിട്ടിയില്ല: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ സെറ്റിലെ പ്രശ്‌നങ്ങളെക്കുറിച്ചും ലിംഗ വിവേചനത്തെക്കുറിച്ചും സംസാരിക്കുകയാണ് നടിയും AMMA പ്രസിഡന്റുമായ ശ്വേത മേനോന്‍.

‘നമ്മുടെ വര്‍ക്കിങ് ഏരിയയില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടോ, ആര്‍ക്കൊക്കെ പ്രശ്‌നങ്ങളുണ്ടോ എനിക്കവരോട് വളരെ സീരിയസായി സംസാരിക്കണം. ഒരുപാട് സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. വര്‍ക്കിങ് അറ്റ്‌മോസ്ഫിയര്‍ കറക്ടല്ല. സാനിറ്ററി പ്രശ്‌നങ്ങള്‍ വരുന്നുണ്ട്.

സുഖകരമല്ലാത്ത അന്തരീക്ഷത്തിലാണ് വര്‍ക്ക് ചെയ്യുന്നത്. ചേയ്ഞ്ചിങ് റൂം കിട്ടാറില്ല എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കവരുടെ പ്രശ്‌നങ്ങള്‍ മനസിലാകും. എനിക്കും അതുപോലുള്ള അവസ്ഥ വന്നിട്ടുണ്ട്. ബോളിവുഡില്‍ നിന്നും മലയാളത്തിലേക്ക് വന്നപ്പോള്‍ ചെയ്ഞ്ചിങ് റൂം കിട്ടാതെ, ടോയ്‌ലെറ്റ് ഫെസിലിറ്റി കിട്ടാതെ നിന്നിട്ടുണ്ട്.

ഭക്ഷണത്തിന് സമയം കിട്ടാറില്ല. സ്ത്രീകള്‍ക്കാണ് അത് നേരിടാന്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നത്. ഒരു കാര്യം എപ്പോഴും വിചാരിക്കണം, ഏഴ് മണിയുടെ ഷിഫ്റ്റ് എന്നുപറഞ്ഞാല്‍ ഒരു സ്ത്രീ അഞ്ച് മണിക്ക് എണീക്കണം. മേക്ക്അപ്പ് ചെയ്ത്, കോസ്റ്റ്യൂം എല്ലാം ഇട്ടിട്ട് വേണം ഒരാള്‍ സെറ്റിലെത്താന്‍. എന്നാല്‍ ആണുങ്ങള്‍ക്ക് ഏഴ് മണിയുടെ സെറ്റ് എന്നുപറഞ്ഞാല്‍ അവര്‍ക്ക് ഷൂട്ടിങ് എപ്പോഴും എട്ട് മണിക്കായിരിക്കും ഉണ്ടാകുന്നത്,’ ശ്വേത പറയുന്നു.

സിനിമയുടെ ഷൂട്ടിങ് കഴിയുമ്പോള്‍ പുരുഷന്‍മാരായിരിക്കും ആദ്യം തിരിച്ചുപോകുന്നതെന്നും എന്നാല്‍ സ്ത്രീകള്‍ എപ്പോഴും താമസിച്ചായിരിക്കും പോകുന്നതെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു. അത്തരം ടെക്‌നികല്‍ പ്രശ്‌നങ്ങളുണ്ടെന്നും ഇപ്പോള്‍ ഒരുപാട് ഡിപാര്‍ട്ട്‌മെന്റില്‍ സ്ത്രീകളുണ്ടെന്നും പറഞ്ഞ ശ്വേത ഇപ്പോള്‍ മാറ്റങ്ങള്‍ വരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കമ്യൂണിക്കേറ്റ് ചെയ്താല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റുമെന്നാണ് വിചാരി്ക്കുന്നതെന്നും അതാണ് താന്‍ ഇതുവരെയും ചെയ്തിരിക്കുന്നതെന്നും പറഞ്ഞു.

താന്‍ ആരോടും വഴക്കിടാറില്ലെന്നും എന്നാല്‍ അവരോട് താന്‍ കൃത്യമായി സംസാരിക്കുമെന്നും നടി പറയുന്നു. ഇതാണ് പ്രശ്‌നമെന്ന്് പറഞ്ഞാല്‍ ഒരു പരിധി വരെ മനസിലാകുമെന്നാണ് താന്‍ വിചാരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു നടി.

Content Highlight: When I came to Malayalam from Bollywood, I didn’t get a changing room or toilet says Shweta Menon

We use cookies to give you the best possible experience. Learn more