തിരുവന്തപുരം: പി.എം ശ്രീ പദ്ധതി മരവിപ്പിക്കുമോ എന്ന ചോദ്യത്തിന് അറിയില്ലെന്ന് മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അതുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി മനസിലാക്കിയിട്ടില്ലെന്നും ചർച്ചകളെപ്പറ്റി അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു.
ഒന്നും അറിയാതെയാണോ എം.ഒ.യുവിൽ ഒപ്പിട്ടതെന്നുള്ള ചോദ്യത്തിനോടും അദ്ദേഹം പ്രതികരിച്ചു. അങ്ങനെ ചോദിച്ചാലൊന്നും താൻ ഒന്നും പറയില്ലെന്നും മന്ത്രി മറുപടി പറഞ്ഞു.
പദ്ധതിയിൽ ഒപ്പിട്ടതിൽ നിന്നും പിന്മാറുമോയെന്ന ചോദ്യത്തിനും അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മുഖ്യമന്ത്രിയും എല്‍.ഡി.എഫിന്റെ ഉന്നത നേതാക്കളുമടക്കം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തില്‍ അവർ മറുപടിപറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐക്ക് വഴങ്ങി സി.പി.ഐ.എം. ധാരണ പത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയക്കുമെന്ന് സി.പി.ഐ.എം അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പ് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ സി.പി.ഐ.എം അറിയിച്ചിരിക്കുന്നത്.
സി.പി.ഐ മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തിയുള്ള മന്ത്രിസഭ ഉപസമിതി രൂപീകരിക്കണം, പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉപസമിതി വിശദമായി പരിശോധിക്കണം, അതുവരെ പദ്ധതി മരവിപ്പിക്കണം തുടങ്ങിയ സി.പി.ഐ മുന്നോട്ട് വെച്ച മൂന്ന് ഉപാധികളുടെ അടിസ്ഥാനത്തിലാണ് പി.എം ശ്രീയിൽ നിന്നും സി.പി.ഐ.എം പിന്മാറുന്നതിനുള്ള ധാരണയിലെത്തിയത്.
തങ്ങൾ പറഞ്ഞ ചില രാഷ്ട്രീയ കാര്യങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുന്നണി തകരില്ലെന്നും എല്ലാ കാര്യങ്ങളും പോസിറ്റീവായി ഭവിക്കുമെന്നും സി.പി.ഐ ദേശീയ സെക്രട്ടറി പ്രകാശ് ബാബു നേരത്തെ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: When asked whether the PM Shri scheme will be frozen, Education Minister V. Sivankutty replied that he did not know