| Saturday, 20th July 2019, 7:57 am

'പാവങ്ങളെ സഹായിക്കുന്നതും കുറ്റകൃത്യമായോ'?; പ്രിയങ്ക ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ റോബര്‍ട്ട് വദ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മിര്‍സാപൂരില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. പാവപ്പെട്ടവരെ സഹായിക്കുന്നത് കുറ്റമാണോ എന്നായിരുന്നു വദ്രയുടെ പ്രതികരണം.

‘ഉത്തര്‍പ്രദേശില്‍ പാവങ്ങളെ സഹായിക്കുന്നതും ഇപ്പോള്‍ കുറ്റമാണോ? പ്രിയങ്ക ചെയ്ത കുറ്റമെന്താണെന്ന് ആരെങ്കിലും എന്നോട് പറയുമോ’

ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കാണാന്‍ സോന്‍ഭാദ്രയിലേക്ക് പോകവേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സോന്‍ഭദ്രയില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. തുടര്‍ന്ന് മിര്‍സാപ്പൂരില്‍ വച്ച് പ്രിയങ്കയെ തടയുകയായിരുന്നു.

താനുള്‍പ്പടെ നാലുപേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പൊലീസ് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് മിര്‍സാപ്പൂരിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സോന്‍ഭദ്ര സന്ദര്‍ശിക്കാതെ മടങ്ങില്ലെന്നാവര്‍ത്തിച്ച പ്രിയങ്കയുടെ നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസിലും പ്രതിഷേധം തുടരുകയായിരുന്നു.

നാല് സ്ത്രീകളടക്കം പത്ത് ദളിതരാണ് സോന്‍ഭാദ്രയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഉഭ ഗ്രാമത്തലവന്‍ ഇ.കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more