| Sunday, 2nd November 2025, 1:15 pm

ഇതിന് മുമ്പ് ഇന്ത്യ ഫൈനല്‍ കളിച്ചതെന്ന്? അന്ന് എന്ത് സംഭവിച്ചു? പിഴച്ചതെവിടെ?

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പ് ഫൈനലിനലില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടാനൊരുങ്ങുകയാണ്. സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തോല്‍പിച്ചായിരുന്നു പ്രോട്ടിയാസിന്റെ ഫൈനല്‍ പ്രവേശം.

ഇരു ടീമുകളും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. പ്രോട്ടിയാസ് തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഫൈനല്‍ കളിക്കുമ്പോള്‍ മൂന്നാം ഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. ഫൈനലില്‍ വിജയിക്കുന്നത് ആര് തന്നെയാണെങ്കിലും പുതിയ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കും.

ഇതിന് മുമ്പ് 2017ലാണ് ഇന്ത്യ ഐ.സി.സി വനിതാ ലോകകപ്പിന്റെ ഫൈനലില്‍ കളിച്ചത്. സെമി ഫൈനലില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഐതിഹാസിക സെഞ്ച്വറിയുടെ കരുത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മിതാലി രാജും സംഘവും കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. എതിരാളികള്‍ ഇംഗ്ലണ്ട്.

ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി.

68 പന്തില്‍ 51 റണ്‍സ് നേടിയ നാറ്റ് സിവര്‍ ബ്രണ്ടായിരുന്നു ടോസ് സ്‌കോറര്‍. സാറ ടെയ്‌ലര്‍ 62 പന്തില്‍ 45 റണ്‍സ് നേടിയപ്പോള്‍ 42 പന്തില്‍ 34 റണ്‍സുമായി കാതറിന്‍ സിവര്‍ ബ്രണ്ട് മൂന്നാമത് മികച്ച റണ്‍ ഗെറ്ററുമായി.

ഇന്ത്യയ്ക്കായി ജുലന്‍ ഗോസ്വാമി മൂന്ന് വിക്കറ്റ് വീഴ്ത്തി. പൂനം യാദവ് രണ്ട് താരങ്ങളെ മടക്കിയപ്പോള്‍ രാജേശ്വരി ഗെയ്ക്വാദ് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ സ്മൃതി മന്ഥാനയെ നഷ്ടപ്പെട്ടു. നാല് പന്ത് നേരിട്ട താരം പൂജ്യത്തിനാണ് പുറത്തായത്. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ മിതാലി രാജ് 31 പന്തില്‍ 17 റണ്‍സുമായി മടങ്ങി.

നാലാം നമ്പറില്‍ സെമി ഫൈനലിലെ താരം ഹര്‍മന്‍പ്രീത് കൗറാണ് കളത്തിലിറങ്ങിയത്. ഓപ്പണര്‍ പൂനം റാവത്തിനെ കൂട്ടുപിടിച്ച് നാലാം വിക്കറ്റില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 138ല്‍ നില്‍ക്കവെ ഹര്‍മന്‍ പുറത്തായി. 80 പന്തില്‍ 51 റണ്‍സുമായി നില്‍ക്കവെ അലക്‌സ് ഹാര്‍ട്‌ലിയാണ് വിക്കറ്റ് നേടിയത്.

പിന്നാലെയെത്തിയ വേദ കൃഷ്ണമൂര്‍ത്തിയെ ഒപ്പം കൂട്ടിയും റാവത്ത് ചെറുത്തുനിന്നു. അഞ്ചാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തി.

സ്‌കോര്‍ 191ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി റാവത്ത് മടങ്ങി. 115 പന്തില്‍ 86 റണ്‍സുമായി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു താരത്തിന്റെ മടക്കം.

കയ്യില്‍ ആറ് വിക്കറ്റ് ശേഷിക്കെ 43 പന്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 38 റണ്‍സ് മാത്രം. എന്നാല്‍ എട്ട് പന്തുകള്‍ ശേഷിക്കെ ഇന്ത്യ ഓള്‍ ഔട്ടായി. ഒമ്പത് റണ്‍സിന്റെ തോല്‍വി.

മധ്യനിരയും വാലറ്റവും പാടെ തകര്‍ന്നതാണ് ഇന്ത്യയ്ക്ക് വിനയായത്. ഇതോടെ ആദ്യ വനിതാ കിരീടമെന്ന മോഹവും ഇന്ത്യയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.

എന്നാല്‍ എട്ട് വര്‍ഷത്തിനിപ്പുറം കളത്തിലിറങ്ങുന്ന ഇന്ത്യ കിരീടം മാത്രമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അതൊട്ടും തന്നെ എളുപ്പമാകില്ല.

തുല്യശക്തികളുടെ പോരാട്ടത്തിനാണ് ഇന്നത്തെ ഫൈനല്‍ സാക്ഷ്യം വഹിക്കൊനാരുങ്ങുത്. ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാരുടെ കരുത്തില്‍ തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഒപ്പം ഇന്ത്യയുടെയും പ്രോട്ടിയാസിന്റെയും ബൗളര്‍മാരും ഓള്‍ റൗണ്ടര്‍മാരും മികച്ച ഫോമിലാണ് എന്നതിലാല്‍ തന്നെ പോരാട്ടങ്ങളുടെ പോരാട്ടത്തില്‍ വിജയികളെ പ്രവചിക്കുക ഒട്ടും എളുപ്പമാകില്ല.

Content Highlight: What happened when India played ICC Women’s World Cup final

We use cookies to give you the best possible experience. Learn more