| Tuesday, 10th December 2024, 10:11 pm

രണ്ടാം ഏകദിനത്തിലും ബംഗ്ലാദേശിന് തിരിച്ചടി; തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ വിന്‍ഡീസിന്റെ റൂതര്‍ഫോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശും വെസ്റ്റ് ഇന്ഡീസും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം വെര്‍ണര്‍ പാര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസ് വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിലും വിന്‍ഡീസ് വിജയം ലക്ഷ്യം വെച്ചാണ് ഇറങ്ങിയത്.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് വമ്പന്‍ പ്രഹരമാണ് ബംഗ്ലാദേശിന് നല്‍കിയത്. നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കടുവകള്‍ 38 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്.

നിലവില്‍ വിന്‍ഡീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് പേസ് ബൗളര്‍ ജെയ്ഡന്‍ സീല്‍സാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഗുടകേഷ് മോട്ടി രണ്ട് വിക്കറ്റും മാര്‍ക്യൂനോ മൈന്‍ഡ്‌ലി, ജെസ്റ്റിന്‍ ഗ്രീവ്‌സ് എന്നിവര്‍ ഓരോ വിക്കറ്റുമാണ് നേടിയത്.

ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കി വിജയം സ്വന്തമാക്കാനും പരമ്പര നേടാനുമാണ് വിന്‍ഡീസ് ഒരുങ്ങുന്നത്.

വിജയം നേടുന്നതിന് പുറമെ വിന്‍ഡീസ് മധ്യനിര ബാറ്റര്‍ ഷര്‍ഫേന്‍ റൂതര്‍ ഫോഡിന് ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കാനുണ്ട്. ഏകദിനത്തിലെ ആദ്യ ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരമാകാനാണ് റൂതര്‍ഫോഡിന് സാധിക്കുക. കഴിഞ്ഞ മത്സരത്തില്‍ 80 പന്തില്‍ എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 113 റണ്‍സാണ് താരം നേടിയത്.

കഴിഞ്ഞ ഏകദിന മത്സരത്തില്‍ ഷര്‍ഫേന്‍ നേടിയ സ്‌കോര്‍

113 (80)
54 (36)
50* (26)
80 (82)
74* (82)

ഈ മത്സരത്തിലും 50+ സ്‌കോര്‍ നേടിയാല്‍ ഇംഗ്ലണ്ടിന്‍രെ ജനാഥന്‍ ട്രോട്ടിനെ മറികടക്കാനാണ് താരത്തിന് സാധിക്കുക. നിലവില്‍ ഇരുവരും ആറ് 50+ സ്‌കോറാണ് ഉള്ളത്. അഞ്ച് 50+ സ്‌കോറുമായി ലിസ്റ്റില്‍ രണ്ടാമനായുള്ളത് സൗത്ത് ആഫ്രിക്കയുടെ ജന്നേമന്‍ മാലാനാണ്.

Content highlight: West Indies VS Bangladesh Second ODI Update

We use cookies to give you the best possible experience. Learn more