| Friday, 6th December 2019, 8:47 pm

ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപറത്തി കരീബിയന്‍ താരങ്ങള്‍; ആദ്യ അങ്കത്തില്‍ത്തന്നെ ഇരുന്നൂറ് കടന്ന് സന്ദര്‍ശകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മികച്ച സ്‌കോറില്‍. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് വിന്‍ഡീസ് പടുത്തുയര്‍ത്തിയത്.

രണ്ടാം ഓവറില്‍ത്തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് വിന്‍ഡീസിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു സാധിച്ചില്ല. എവിന്‍ ലൂയിസ് (40), ബ്രാന്‍ഡണ്‍ കിങ് (31), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (56), ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് (37), ജേസണ്‍ ഹോള്‍ഡര്‍ (24) എന്നിവര്‍ വേഗത്തില്‍ റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ എല്ലാവരും വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരുടെ ചൂടറിഞ്ഞു. അവസാന 15 പന്തില്‍ 34 റണ്‍സാണ് ഹോള്‍ഡറും ദിനേഷ് രാംദിനും (ഏഴു പന്തില്‍ 11) ചേര്‍ന്നു ചേര്‍ത്തത്.

ഇന്ത്യക്കു വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വീണ്ടും ട്വന്റി20 ക്രിക്കറ്റിലേക്കു തിരിച്ചുവന്ന ജഡേജയ്ക്കു വിക്കറ്റ് നേടാനായതിനു പുറമേ തമ്മില്‍ ഭേദപ്പെട്ട രീതിയില്‍ റണ്‍സ് വഴങ്ങാതിരിക്കാനും സാധിച്ചു. നാലോവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയ ജഡേജയാണ് ഇക്കോണമിയുടെ കാര്യത്തില്‍ ബൗളര്‍മാരില്‍ മുന്നില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിക്കൊണ്ടുതന്നെയാണ് ഇത്തവണയും ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. മോശം ഫോമിന്റെ പേരില്‍ തുടര്‍ച്ചയായി വിമര്‍ശനം നേരിടുന്ന ഋഷഭ് പന്ത് തന്നെയാണ് ടീമില്‍ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത്. മത്സരത്തില്‍ പന്ത് ഒരു സ്റ്റമ്പിങ് നടത്തി.

Latest Stories

We use cookies to give you the best possible experience. Learn more