ടി-20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത് ഉയര്‍ന്ന ടോട്ടലുമായി വെസ്റ്റ് ഇന്‍ഡീസ്. സൂപ്പര്‍ 8ല്‍ സിംബാബ് വേയെക്കെതിരെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 254 റണ്‍സിന്റെ ടോട്ടലാണ് വിന്‍ഡീസ് അടിച്ചെടുത്തത്.
വെടിക്കെട്ട് വീരന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും പവര്‍ഹൗസ് റോവ്മന്‍ പവലിന്റെയും പ്രകടനത്തിന്റെ കരുത്തിലാണ് വിന്‍ഡീസ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.
2007ല്‍ ശ്രീലങ്ക നേടിയ 260 റണ്‍സിന്റെ റെക്കോഡാണ് ലിസ്റ്റില്‍ ഒന്നാമത്. ഇതിനേക്കാള്‍ ആറ് റണ്‍സ് മാത്രമാണ് വെസ്റ്റ് ഇന്‍ഡീസിന് കുറവുള്ളത്.
(സ്‌കോര്‍ – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
260/6 – ശ്രീലങ്ക – കെനിയ – 2007
254/6 – വെസ്റ്റ് ഇന്‍ഡീസ് – സിംബാബ്‌വേ – 2026
235/5 – അയര്‍ലാന്‍ഡ് – ഒമാന്‍ – 2026
230/8 – ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – 2016
229/4 – സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് – 2016
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ഒമ്പത് റണ്‍സെടുത്ത ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്ങിനെ നേരത്തെ നഷ്ടപ്പെട്ടു. ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ ഒപ്പം കൂട്ടി വണ്‍ ഡൗണായെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ സ്‌കോര്‍ ഉയര്‍ത്തി.
ടീം സ്‌കോര്‍ 54ല്‍ നില്‍ക്കവെ ഷായ് ഹോപ്പിന്റെ വിക്കറ്റും ടീമിന് നഷ്ടപ്പെട്ടു. ബ്രാഡ് എവാന്‍സാണ് വിക്കറ്റ് വീഴ്ത്തിയത്.
നാലാം നമ്പറില്‍ റോവ്മന്‍ പവലെത്തിയതോടെ വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കൊടുങ്കാറ്റഴിച്ചുവിട്ടു. ഒരു വശത്ത് നിന്ന് ഹെറ്റ്‌മെയറും മറുവശത്ത് നിന്ന് പവലും സിംബാബ്‌വേ ബൗളര്‍മാരെ ആക്രമിച്ചുകൊണ്ടിരുന്നു.
ഹെറ്റ്മെയറും പവലും മത്സരത്തിനിടെ
നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും കരുത്ത് കാട്ടിയത്. ഹെറ്റിയെ മടക്കി ഗ്രെയാം ക്രീമറാണ് കൂട്ടുകെട്ട് പൊളിച്ചത്.
34 പന്ത് നേരിട്ട് 85 റണ്‍സാണ് ഹെറ്റ്‌മെയര്‍ അടിച്ചെടുത്തത്. ഏഴ് ഫോറിന്റെയും ഏഴ് സിക്‌സറിന്റെയും അകമ്പടിയോടെ 250.00 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
ഹെറ്റ്‌മെയര്‍ മടങ്ങിയെങ്കിലും റോവ്മന്‍ പവല്‍ വെടിക്കെട്ട് തുടര്‍ന്നു. 35 പന്തില്‍ 59 റണ്‍സാണ് പവല്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്.
ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (13 പന്തില്‍ പുറത്താകാതെ 31), റൊമാരിയോ ഷെപ്പേര്‍ഡ് (10 പന്തില്‍ 21), ജേസണ്‍ ഹോള്‍ഡര്‍ (നാല് പന്തില്‍ 13) എന്നിവരുടെ പ്രകടനവും വിന്‍ഡീസ് നിരയില്‍ നിര്‍ണായകമായി.
എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 21 റണ്‍സും ടീമിന് തുണയായി.
ഷെവ്‌റോണ്‍സിനായി ബ്ലെസ്സിങ് മുസരബാനിയും റിച്ചാര്‍ഡ് എന്‍ഗരാവയും രണ്ട് വിക്കറ്റ് വീതവും ഗ്രയാം ക്രീമര്‍, ബ്രാഡ് ഇവാന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content highlight: West Indies are second in the list of highest totals in the T20 World Cup
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ