| Sunday, 28th September 2025, 10:39 pm

'ഒരിക്കലും ആയുധമുപേക്ഷിക്കില്ല'; നിരായുധീകരിക്കുമെന്ന് അവകാശപ്പെട്ട ലെബനന്‍ സര്‍ക്കാരിനെ തള്ളി ഹിസ്ബുല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്രല്ല കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുന്നതിനിടെ ആയുധം ഉപേക്ഷിക്കില്ലെന്ന നിലപാടില്‍ ഉറച്ച് സംഘടന.

ഹിസ്ബുല്ലയുടെ തലവന്‍ നയിം ഖാസിമാണ് ഹിസ്ബുള്ളയെ നിരായുധീകരിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ ലെബനന്‍ സര്‍ക്കാരിനെ തള്ളി രംഗത്തെത്തിയത്.

ലെബനന്‍ ആസ്ഥാനമായ ബെയ്‌റൂട്ടിലെ നസ്രല്ലയുടെ ശവകുടീരത്തിന് സമീപം ഒത്തുകൂടിയ ജനങ്ങളോടാണ് നയിം ഖാസിം ഹിസ്ബുല്ലയുടെ നിലപാട് വ്യക്തമാക്കിയത്.

ഇസ്രഈല്‍ ആക്രമണത്തില്‍ കാര്യമായ തിരിച്ചടി നേരിട്ട ഹിസ്ബുള്ള തളര്‍ന്ന് പിന്മാറില്ലെന്നും സൈനിക ശേഷി തുടര്‍ന്നും നിലനിര്‍ത്തുമെന്നും നയിം ഖാസിം പറഞ്ഞു.

‘ഞങ്ങള്‍ ഒരിക്കലും ആയുധം താഴെ വെയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല. ഇസ്രഈലിനെ സഹായിക്കുന്ന ഏതൊരു പദ്ധതിയെയും നേരിടും’, ഹിസ്ബുല്ല നേതാവ് പറഞ്ഞു. ഇറാന്റെ സഹായമുള്ള ഹിസ്ബുല്ല സംഘടനയെ നിരായുധീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ച പുതിയ ലെബനീസ് സര്‍ക്കാരിനെ എതിര്‍ത്താണ് ഹിസ്ബുല്ലയുടെ പ്രഖ്യാപനം.

നസ്രല്ലയുടെ ചരമ വാര്‍ഷിക ദിനത്തില്‍  ശവകുടീരത്തില്‍  നടന്ന റാലിയിലെ ചിത്രം

അതേസമയം,  ശനിയാഴ്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് നസ്രല്ലയുടെ ചരമ വാര്‍ഷിക ദിനത്തില്‍  ശവകുടീരത്തിലെത്തിയത്. കറുത്ത വസ്ത്രങ്ങളണിഞ്ഞ് എത്തിയ ഇവരുടെ കൈയ്യില്‍ നസ്രല്ലയുടെ ചിത്രങ്ങളുമുണ്ടായിരുന്നു. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലരിജാനിയും ചടങ്ങില്‍ പങ്കെടുത്തു.

ഹിസ്ബുല്ലയെ നിരായുധീകരിക്കാമെന്നത് അകത്തും പുറത്തുമുള്ള ശത്രുക്കളുടെ വെറും സ്വപ്‌നം മാത്രമാണെന്നുംഹിസ്ബുല്ല ശത്രുക്കള്‍ക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങില്ലെന്നും ഹിസ്ബുല്ല അനുകൂലികള്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നവാഫ് സലാമിന്റെ വിലക്ക് മറികടന്ന് ബെയ്‌റൂട്ടിലെ കടല്‍ത്തീരത്ത് കൊല്ലപ്പെട്ട നസ്രല്ലയുടെയും അദ്ദേഹത്തിന്റെ അനന്തരവകാശിയായി പ്രഖ്യാപിച്ചിരുന്ന ഹാഷെം സഫിയെദീന്റെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇസ്രഈല്‍ വ്യോമാക്രമണത്തിലാണ് നസ്രല്ലയും ഹാഷെമും കൊല്ലപ്പെട്ടത്. നസ്രെല്ലക്ക് നേരെയുള്ള ആക്രമണം നടന്ന് ആഴ്ച്ചകള്‍ക്കകമായിരുന്നു ഹാഷെമിന്റെ കൊലപാതകം.

ഇതിനിടെ, നസ്രല്ലയുടെ ചരമവാര്‍ഷികത്തില്‍ ഹിസ്ബുല്ല അനുകൂലികളും എതിര്‍ക്കുന്നവരും തമ്മില്‍ ലെബനനില്‍ സംഘര്‍ഷമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞവര്‍ഷം ഇസ്രഈലിന്റെ ഇന്റലിജന്‍സ് ഏജന്‍സി ആയിരക്കണക്കിന് പേജറുകളില്‍ രഹസ്യമായി സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ലെബനനില്‍ പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു. അന്നത്തെ സ്‌ഫോടനത്തില്‍ സാധാരണക്കാരായ ജനങ്ങളും ഹിസ്ബുല്ല അനുയായികളും ഉള്‍പ്പടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

പിന്നാലെയാണ് വ്യോമാക്രമണം നടത്തി ഇസ്രഈല്‍ സൈന്യം നസ്രല്ല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഹിസ്ബുല്ല നേതാക്കളെയും കൊലപ്പെടുത്തിയത്.

ഇതോടൊപ്പം ആയിരക്കണക്കിന് സൈനികരെ വിന്യസിച്ച് തെക്കന്‍ ലെബനനിലെ നഗരങ്ങള്‍ തകര്‍ക്കുകയും ഗ്രാമങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നീട് 2024ല്‍ ലെബനനും ഇസ്രഈലും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു.

ഈ കരാര്‍ ലംഘിച്ച് ഇപ്പോഴും ഇസ്രഈല്‍ ലെബനന് എതിരെ രൂക്ഷമായ ആക്രമണം തുടരുകയാണ്. ഡ്രോണ്‍ – മിസൈല്‍ ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുമ്പോഴും അവരെ ഹിസ്ബുല്ല അംഗങ്ങളെന്ന് വിശേഷിപ്പിച്ച് ആക്രമണങ്ങള്‍ ന്യായമാണെന്ന് സമര്‍ത്ഥിക്കുകയാണ് ഇസ്രഈല്‍.

Content Highlight: ‘We will never lay down our arms’; Hezbollah rejects Lebanese government’s claim to disarm

We use cookies to give you the best possible experience. Learn more