കോഴിക്കോട്: ചില തിരിച്ചടികൾ നേരിടുന്ന ഘട്ടത്തിലാണ് യോഗം ചേരുന്നതെങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തിലും ലോകത്താകമാനവും കൈവരിക്കാനായ ഉജ്ജ്വലമായ മുന്നേറ്റങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ച് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം. എ. ബേബി. സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1920-കളിൽ ആലപ്പുഴയിൽ ആദ്യമായി തൊഴിലാളി സംഘടന രൂപംകൊള്ളുന്നതും തുടർന്ന് 1935-ൽ പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കോഴിക്കോട് ആദ്യ അഖില കേരള തൊഴിലാളി സംഘടന രൂപീകരിച്ചതും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.
മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് കോഴിക്കോട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇ.എം.എസ്. മത്സരിച്ച് വിജയിച്ച ചരിത്രവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹ്രസ്വമായ കാലം മാത്രമാണ് ഇ.എം.എസ് എം.എൽ.എ ആയിരുന്നത്. അന്ന് കുടിയായ്മയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയിൽ അംഗമായിരുന്ന ഇ.എം.എസ്, കുടിയായ്മ പ്രശ്നം പരിഹരിക്കാൻ ഉപരിപ്ലവമായ മാറ്റങ്ങളല്ല മറിച്ച് ‘ഭൂമി കൃഷി ചെയ്യുന്ന കർഷകന് നൽകണം, ഭൂപ്രഭുത്വം അവസാനിപ്പിക്കണം’ എന്ന് എഴുതി നൽകിയ വിയോജനക്കുറിപ്പ് ചരിത്രരേഖയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
1957-ൽ അധികാരത്തിൽ വന്ന ഒന്നാം ഇ.എം.എസ് സർക്കാരിലൂടെ ഈ വിയോജനക്കുറിപ്പിലെ ആശയങ്ങൾ കൂടുതൽ ശാസ്ത്രീയമായി നടപ്പാക്കിക്കൊണ്ട് കാർഷിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചു. സർക്കാർ അധികാരമേറ്റ് ആറാം ദിവസം തന്നെ കുടിയിറക്ക് നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും എന്താണ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ളതെന്നും ഇനി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും ചോദ്യങ്ങൾ വരും. ജനപക്ഷത്തു നിന്നുകൊണ്ടുള്ള കാഴ്ചപ്പാട് കേരളത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തിൽ മറ്റാർക്കാണ് ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടുള്ളത് എന്ന് ചോദിച്ച അദ്ദേഹം, ഇവിടെ ജന്മിത്വം അവസാനിച്ചതും കൃഷിക്കാരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ പോരാട്ടങ്ങളും അദ്ദേഹം പറഞ്ഞു.
മനോരോഗം ബാധിച്ചതുപോലെ മാർക്സിസ്റ്റ് വിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായ ജല്പനങ്ങൾ തങ്ങളുടെ ഉത്തരവാദിത്വമെന്ന നിലയിൽ പറഞ്ഞുകൊണ്ടിരിക്കുന്ന ചില മാധ്യമങ്ങൾ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലാണ് നിൽക്കുന്നത്. അതുകൊണ്ടുതന്നെ ചരിത്രം ഓർമ്മിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘വാഴക്കുല’യുടെ അവസാന ഭാഗത്ത് ആവശ്യത്തിന് വിപ്ലവവീര്യം പോരെന്ന് കാട്ടി ചങ്ങമ്പുഴ കമ്മ്യൂണിസ്റ്റുകാരെ വിമർശിച്ചിട്ടുള്ള കാര്യം അദ്ദേഹം പരാമർശിച്ചു. കമ്മ്യൂണിസ്റ്റുകാർ തെറ്റുകൾ പറ്റാത്തവരല്ലെന്നും, ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ സംഭവിക്കുന്ന ചെറിയ തെറ്റുകൾ സത്യസന്ധമായി തുറന്നുപറഞ്ഞ് തിരുത്തുന്നതാണ് പ്രസ്ഥാനത്തിന്റെ രീതിയെന്നും ഇ.എം.എസ് പ്രസംഗങ്ങളിൽ വ്യക്തമാക്കാറുണ്ടായിരുന്ന കാര്യം അദ്ദേഹം പറഞ്ഞു.
1957-ലെയും തുടർന്ന് 1967-ൽ വന്ന ഇ.എം.എസ് സർക്കാരുകളുടെയും പ്രവർത്തനങ്ങളെയും, ഭൂരിപക്ഷമുണ്ടായിരുന്ന ഇ.എം.എസ് സർക്കാരിനെ ഭരണഘടന ദുരുപയോഗം ചെയ്ത് പിരിച്ചുവിട്ട ചരിത്രത്തെയും അദ്ദേഹം വിമർശനാത്മകമായി വിലയിരുത്തി.
കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളുടെ അഭയമാണെന്നും നിലവിലുള്ള കുറവുകൾ പരിഹരിച്ച് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രസ്ഥാനമായി സി.പി.ഐ.എമ്മിന് കൂടുതൽ കരുത്തോടെ വളരാൻ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമബംഗാളിലെ പാർട്ടി ഇപ്പോൾ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. ത്രിപുരയിലും ബംഗാളിലും ഫാസിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കാൻ ജനങ്ങൾ ചെങ്കൊടി പ്രസ്ഥാനത്തിലേക്ക് വീണ്ടും എത്തുകയാണെന്നും അവിടുത്തെ സഖാക്കളും ജനങ്ങളും വലിയ പ്രതീക്ഷയോടെയാണ് കേരളത്തെ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ മുൻനിരയിലുള്ള കേരളത്തിൽ ജനങ്ങളുമായി ആഴത്തിലുള്ള ജൈവബന്ധം സ്ഥാപിക്കണം. ചില ജനവിഭാഗങ്ങൾക്കിടയിൽ ഉണ്ടായ അവിശ്വാസങ്ങളും സംശയങ്ങളും വരുംനാളുകളിലെ പ്രവർത്തനങ്ങളിലൂടെ ദൂരീകരിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി ഘടകങ്ങളിൽ ക്രിയാത്മകമായ വിമർശനങ്ങൾ ഉണ്ടാകണമെന്നും എന്നാൽ അവ മാധ്യമങ്ങളിൽ ചോർത്തരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. പാർട്ടിക്ക് ശ്രദ്ധക്കുറവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടുപോകുമെന്നും, പ്രസ്ഥാനത്തെ കരിവാരിത്തേക്കാൻ നടത്തുന്ന വ്യാജപ്രതീതി നിർമാണങ്ങളെ ശരി ബോധ്യപ്പെടുത്തി തിരുത്തുമെന്നും വ്യക്തമാക്കി.
ആർ.എസ്.എസിന്റെ ഇടപെടലുകളെ ശക്തമായി വിമർശിച്ച അദ്ദേഹം, കോടതികളിൽ പോലും ആർ.എസ്.എസ് സ്വാധീനം ചെലുത്തുന്നുവെന്നും സ്വന്തം നിഷ്പക്ഷത സ്ഥാപിക്കാൻ ചില വിധികൾ പുറപ്പെടുവിക്കാറുണ്ടെന്നും വിമർശിച്ചു. ഇക്കാര്യം ആവശ്യമാണെങ്കിൽ സുപ്രീം കോടതിയിൽ പോയി തുറന്നുപറയാൻ തയ്യാറാണെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
Content Highlight:We must learn from setbacks, correct our mistakes and move forward; this is the time to recognize the movement’s remarkable advances: M. A. Baby.