| Monday, 27th July 2026, 2:56 pm

രണ്ട് സൂപ്പര്‍താരങ്ങള്‍ പുറത്ത്; ശ്രീലങ്കന്‍ പരമ്പരക്കൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി

സുദേവ് എ

ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. ഓള്‍ റൗണ്ടര്‍മാരായ വാഷിങ്ങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഢി എന്നിവരുടെ പരിക്കാണ് ഇന്ത്യക്ക് വെല്ലുവിളിയാവുന്നത്. ഈ പരമ്പരക്കുള്ള ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇരു താരങ്ങള്‍ക്കും പരിക്ക് പറ്റിയിരിക്കുകയാണ്.

ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് വാഷിങ്ങ്ടണിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ താരം ഈ പരമ്പരയില്‍ നിന്നും പുറത്താവുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ട് പരമ്പരയില്‍ വാഷിങ്ങ്ടണിന് പകരം ഹര്‍ഷ് ദുബെയായിരുന്നു ടീമില്‍ ഇടം നേടിയിരുന്നത്.

നിതീഷ് കുമാറിന് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലാണ് പരിക്ക് പറ്റിയത്. മൂന്നാം ഏകദിനത്തില്‍ ക്വാഡിസെപ്‌സ് പരിക്കിനെ തുടര്‍ന്നാണ് നിതീഷ് പുറത്തായത്. പിന്നീട് നടന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളില്‍ താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ ശ്രീലങ്കന്‍ സീരിസും അടുത്തെത്തി നില്‍കുമ്പോള്‍ താരം പരിക്കില്‍ നിന്നും മുക്തനായിട്ടില്ല. രണ്ട് പ്രധാന ഓള്‍ റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

ഓഗസ്റ്റില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ആദ്യ ടെസ്റ്റ് മത്സരം ഓഗസ്റ്റ് 15ന് ഗാലെയിലും രണ്ടാം ടെസ്റ്റ് 23ന് കൊളോമ്പോയിലുമാണ് നടക്കുന്നത്.

ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെയുള്ള വണ്‍ ഓഫ് ടെസ്റ്റില്‍ വിശ്രമം നല്‍കിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവസാനമായി നടന്ന ഹോം ടെസ്റ്റില്‍ അഫ്ഗാനെതിരെയുള്ള ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാണ് ശുഭ്മന്‍ ഗില്ലും സംഘവും ശ്രീലങ്കക്കെതിരെ കളത്തിലിറങ്ങാനൊരുങ്ങുന്നത്. ഇതിന് ശേഷം ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെയും ടെസ്റ്റ് പരമ്പര കളിക്കും. നവംബര്‍ മാസത്തിലാണ് ഇന്ത്യ കിവീസിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുക.

Content Highlight: Washington Sundar and Nithish Kumar Reddy injury ahead India vs Sri Lanka test series

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more