| Thursday, 18th September 2025, 4:54 pm

രണ്ടാമനാവാന്‍ ഹസരങ്ക; നിര്‍ണായക മത്സരത്തില്‍ സൂപ്പര്‍ നേട്ടത്തിലെത്താന്‍ വേണ്ടത് ഇത്രമാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

മറ്റൊരു സൂപ്പര്‍ പോരാട്ടത്തിനാണ് ഏഷ്യ കപ്പില്‍ ഇന്ന് നടക്കാനിരിക്കുന്നത്. കരുത്തരായ ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. സൂപ്പര്‍ ഫോറിലെ സ്ഥാനം നിര്‍ണയിക്കാന്‍ ഇരു ടീമിനും ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

ആദ്യ രണ്ട് മത്സരങ്ങളില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക മത്സരത്തിന് ഇറങ്ങുന്നത്. മറുവശത്ത് അഫ്ഗാന്‍ ഒരു വിജയവും തോല്‍വിയുമായാണ് അവസാന ഗ്രൂപ്പ് മത്സരത്തിനായി കളിക്കളത്തില്‍ എത്തുന്നത്. അവസാന ഗ്രൂപ്പ് മത്സരമായതിനാല്‍ അഫ്ഗാനിസ്ഥാന് ഈ മത്സരം ഏറെ നിര്‍ണായകമാണ്.

ഈ മത്സരത്തിനിറങ്ങുമ്പോള്‍ ശ്രീലങ്കന്‍ താരം വാനിന്ദു ഹസരങ്കയ്ക്ക് ഒരു സുവര്‍ണനേട്ടമാണ് മുന്നിലുള്ളത്. ടി – 20 ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് സ്വന്തമാക്കാനാണ് താരത്തിന് അവസരമുള്ളത്. ഇതിനായി ഹസരങ്കയ്ക്ക് വേണ്ടത് വെറും രണ്ട് വിക്കറ്റാണ്. നിലവില്‍ താരം ഈ ലിസ്റ്റില്‍ മൂന്നാമതാണ്.

ഈ സൂപ്പര്‍ നേട്ടത്തില്‍ ഒന്നാമതുള്ളത് അഫ്ഗാന്‍ താരം റാഷിദ് ഖാനാണ്. ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിലാണ് അഫ്ഗാന്‍ സ്പിന്നര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിനെ മറികടന്നാണ് താരം ഈ നേട്ടത്തില്‍ തലപ്പത്തെത്തിയത്.

ടി – 20 ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍ (താരം, ടീം, മത്സരങ്ങള്‍, വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – 10 – 14

ഭുവനേശ്വര്‍ കുമാര്‍ – ഇന്ത്യ – 6 – 13

വാനിന്ദു ഹസരങ്ക – ശ്രീലങ്ക – 8 – 12

അംജദ് ജാവേദ് – യു.എ.ഇ – 7 -12

ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 10 – 12

അതേസമയം, ഇന്നത്തെ മത്സരം ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും മാത്രമല്ല നിര്‍ണായകമായത്. ബംഗ്ലാദേശിന് കൂടിയാണ്. ഈ മത്സരത്തിന്റെ ഫലമാണ് ടൂര്‍ണമെന്റിലെ അവരുടെ ഭാവി നിര്‍ണയിക്കുക. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിന് ഇടം പിടിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയോട് തോല്‍ക്കണം. അതിനാല്‍ ഇന്ന് ശ്രീലങ്കയ്ക്ക് ബംഗ്ലാദേശ് ആരാധകരുടെ പിന്തുണയുമുണ്ടാവും.

Content Highlight: Wanindu Hasaranga needs two wickets to became second bowler to take most wickets in Asia Cup t20

We use cookies to give you the best possible experience. Learn more