| Tuesday, 7th February 2012, 4:55 pm

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രി മാനേജ്‌മെന്റിനെ ഭയക്കുന്നു: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആശുപത്രി മാനേജ്‌മെന്റിനെ ഭയന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ നഴ്‌സുമാരുടെ സമരത്തില്‍ കാര്യക്ഷമമായി ഇടപെടാത്തതെന്ന് വി.ടി ബല്‍റാം എം.എല്‍.എ. നഴ്‌സുമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബല്‍റാം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ കുറേക്കൂടി ക്രിയാത്മകമായ സമീപനമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് വേണ്ടത്. യു.ഡി.എഫിനൊപ്പം സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും പ്രശ്‌നപരിഹാരത്തിനായി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

“നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് മടിക്കുന്നത്. ആശുപത്രി മാനേജ്‌മെന്റ് ശക്തരാണെന്നതാണ് ഒന്നാമത്തെ കാരണം. രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍പോലും നഴ്‌സുമാര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു കാരണം.”

“ഇപ്പോള്‍ സമരം നടന്ന ആശുപത്രികളിലെ നഴ്‌സുമാര്‍ മാത്രമല്ല പ്രശ്‌നം അഭിമുഖീകരിക്കുന്നത്. സി.പി.ഐ.എം ഭരിക്കുന്ന തലശേരിയിലെ ആശുപത്രിയിലും ഇ.എം.എസ് ആശുപത്രിയിലുമൊക്കെ ഇതേ സ്ഥിതി തന്നെയാണ്.”

ഇന്ന് നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ താന്‍ ഈ ആവശ്യം ഉന്നയിക്കുകയും യോഗം ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നഴ്‌സുമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയനിര്‍മാണം നടത്തുകയോ മറ്റെന്തെങ്കിലും ഗുണകരമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് യു.ഡി.എഫിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ബല്‍റാം പറഞ്ഞു.

Malayalam News

Kerala News In English



We use cookies to give you the best possible experience. Learn more