| Sunday, 3rd March 2019, 9:00 am

'എനിക്ക് സൗകര്യമുള്ള സമയത്താണ് സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്; മുല്ലപ്പള്ളിയ്ക്ക് മറുപടിയുമായി വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ വിമര്‍ശിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. ഒഴിവ് വേളകളിലാണ് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നതെന്നും അല്ലാത്ത സമയങ്ങളില്‍ ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാറുണ്ടെന്നുമാണ് ബല്‍റാമിന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അ്‌ദ്ദേഹത്തിന്റെ പ്രതികരണം.

സാഹിത്യകാരി കെ.ആര്‍ മീരയ്ക്കെതിരേയുള്ള അധിക്ഷേപം ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിനെതിരേ മുല്ലപ്പള്ളി രംഗത്തെത്തിയത്. പൊതുസമൂഹത്തില്‍ അംഗീകാരമുള്ള ഒരു സാഹിത്യകാരിക്കെതിരേ ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; തിയതി പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

എ.കെ.ജിക്കെതിരേ നടത്തിയ ആക്ഷേപങ്ങളുടെ പേരിലും ബല്‍റാമിന് താക്കിത് നല്‍കിയിരുന്നതാണെന്നും ഇനിയിങ്ങനെ ഉണ്ടാകരുതെന്നു മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും പറഞ്ഞിട്ടും ബല്‍റാം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.

സോഷ്യല്‍മീഡിയയില്‍ പ്രതികരണം നടത്തുന്നവരെ നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കിട്ടുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ തന്റെ ഒരു ദിവസത്തെ പരിപാടികള്‍ എന്നവകാശപ്പെട്ട് വലിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാം ഇതിന് മറുപടി നല്‍കിയത്.

“പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്.” എന്ന് പറഞ്ഞുകൊണ്ടാണ് ബല്‍റാം ഫേസ്ബുക്ക് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാവിലെ ഒമ്പതുമണി വരെ വീട്ടില്‍ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ച

പിന്നെ തൃത്താലയിലെ എംഎല്‍എ ഓഫീസില്‍ അല്‍പ്പനേരം

പിന്നീട് ആനക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിര്‍മ്മാണോദ്ഘാടനം

കപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച് വാട്ടര്‍ അതോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചര്‍ച്ച

പരുതൂരില്‍ 4 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ജണഉ റോഡ് സൈറ്റ് സന്ദര്‍ശനം. എഞ്ചിനീയറും കോണ്‍ട്രാക്റ്ററുമായി പ്രവൃത്തി വിലയിരുത്തല്‍.

ഇതിനിടയില്‍ ക്ഷണിക്കപ്പെട്ട രണ്ട് വിവാഹച്ചടങ്ങുകളില്‍ സംബന്ധിക്കുന്നു.

ഭക്ഷണശേഷം അല്‍പ്പം പുസ്തകവായന, ഇപ്പോഴത്തെ പുസ്തകം ശശി തരൂരിന്റെ ദ പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍.

പിന്നെ കരിമ്പയില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം, പ്രദേശത്തെ ചില വീടുകളില്‍ സന്ദര്‍ശനം

തുടര്‍ന്ന് കക്കാട്ടിരിയില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട് പേരെ വീട്ടില്‍ ചെന്ന് സന്ദര്‍ശനം.

അഞ്ച് മണിയോടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം വഹിച്ചുള്ള യൂത്ത് കോണ്‍ഗ്രസ് യാത്രക്ക് കൂറ്റനാട് അഭിവാദ്യം, പ്രസംഗം.

കുമരനെല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം.

രാത്രി ഒന്‍പതോടെ തിരിച്ച് വീട്ടില്‍. ഭക്ഷണം. ബാക്കി വായന.
…….
ഇന്നത്തെ ദിവസം ചുമ്മാ ഒന്ന് ഓര്‍ത്തെടുത്തെന്നേ ഉള്ളൂ. മിക്കവാറും ദിവസങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്. ഇന്നലെ കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളില്‍. മിനിഞ്ഞാന്ന് തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളും ഉഇഇ പ്രസിഡണ്ടിന്റെ കൂടെ മണ്ഡലത്തില്‍ പദയാത്ര.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്.


WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more