| Wednesday, 23rd August 2017, 12:37 pm

'തേഡ് അംപയര്‍ ഔട്ട് വിളിച്ചിട്ടും ക്രീസില്‍ കുത്തിയിരിക്കുന്നയാളെ രക്ഷിക്കാന്‍ ഇനി ക്യാപ്റ്റന്‍ വിചാരിച്ചാലും സാധിക്കില്ല': ശൈലജ ടീച്ചര്‍ വിഷയത്തില്‍ വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ ഇനി പിണറായിക്കും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കോടതി പരാമര്‍ശത്തിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പരാമര്‍ശം.

തേഡ് അംപയര്‍ ഔട്ട് വിളിച്ചിട്ടും ക്രീസില്‍ കുത്തിയിരിക്കുന്നയാളെ സംരക്ഷിക്കാന്‍ ഇനി ക്യാപ്റ്റന്‍ വിചാരിച്ചാലും സാധിക്കില്ലെന്ന് ബല്‍റാം പോസ്റ്റിലൂടെ പറഞ്ഞു. കടക്ക്പുറത്തെന്ന ഹാഷ്ടാഗോടുകൂടിയാണ് ബല്‍റാമിന്റെ പോസ്റ്റ്.


Also read മന്ത്രി ശൈലജയ്‌ക്കെതിരെ പുതിയ ആരോപണം; അപേക്ഷ നല്‍കാത്തയാളെ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് എം.ഡി ആയി നിയമിച്ചെന്ന് പ്രതിപക്ഷം


“കോടതിക്കാണോ മുഖ്യമന്ത്രിക്കാണോ കാര്യങ്ങള്‍ ബോധ്യപ്പെടാത്തതെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു.
തേഡ് അംപയര്‍ ഔട്ട് വിളിച്ചിട്ടും ക്രീസില്‍ കുത്തിയിരിക്കുന്നയാളെ സംരക്ഷിക്കാന്‍ ഇനി ക്യാപ്റ്റന്‍ വിചാരിച്ചാലും സാധിക്കില്ല. #കടക്ക്പുറത്ത്” എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
നേരത്തെ കേസ് പരിഗണിച്ച ഹൈക്കോടതി ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്നാണ് ചോദിച്ചത്. ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കോടതി പറഞ്ഞിരുന്നു.

സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ശൈലജ നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി വച്ചു.

Latest Stories

We use cookies to give you the best possible experience. Learn more