| Monday, 1st December 2025, 9:09 am

ഇന്ത്യയില്‍ സച്ചിനെയും സൗത്ത് ആഫ്രിക്കയില്‍ കാലിസിനെയും വെട്ടി പ്ലെയര്‍ ഓഫ് ദി മാച്ച്; വിരാട് മാജിക്കില്‍ ആറാടി ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയിരുന്നു. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തില്‍ 17 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 332ന് പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.

സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഏകദിന കരിയറിലെ 52ാം സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയ വിരാട് 120 പന്തില്‍ 135 റണ്‍സ് നേടി. 11 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇതോടെ ഒരു ചരിത്ര നേട്ടവും വിരാട് സ്വന്തമാക്കി. ഹോം മത്സരങ്ങളില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് വിരാട് തന്റെ പേരിലാക്കിയത്. ഇന്ത്യന്‍ മണ്ണില്‍ 32 പി.ഒ.ടി.എം പുരസ്‌കാരമാണ് വിരാട് സ്വന്തമാക്കിയത്.

സ്വന്തം മണ്ണില്‍ ഏറ്റവുമധികം അന്താരാഷ്ട്ര പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം

(താരം – ടീം – പി.ഒ.ടി.എം എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 32*

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 31

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 31

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 25

വിരാട് കോഹ്‌ലി | Photo: BCCI

ഇതിന് പുറമെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന രണ്ടാമത് താരമെന്ന നേട്ടവും വിരാട് സ്വന്തമാക്കി. 70ാം തവണയാണ് വിരാട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിയിലെ താരമായത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം പി.ഒ.ടി.എം

(താരം – ടീം – ഇന്നിങ്‌സ് – പി.ഒ.ടി.എം എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 664 – 76

വിരാട് കോഹ്‌ലി – ഇന്ത്യ – 554 – 70*

സനത് ജയസൂര്യ – ശ്രീലങ്ക | ഏഷ്യ – 586 – 58

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക | ആഫ്രിക്ക | ഐ.സി.സി – 519 – 57

കുമാര്‍ സംഗക്കാര – ശ്രീലങ്ക | ഏഷ്യ | ഐ.സി.സി – 594 – 50

വിരാട് കോഹ്‌ലി | Photo: BCCI

വിരാടിന് പുറമെ, കെ.എല്‍ രാഹുലും രോഹിത് ശര്‍മയും മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. രാഹുല്‍ 56 പന്തില്‍ 60 റണ്‍സും രോഹിത് 51 പന്തില്‍ 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം ജഡേജ 20 പന്തില്‍ 32 റണ്‍സും സംഭാവന ചെയ്തു.

പ്രോട്ടിയാസിനായി ഓട്‌നീല്‍ ബാര്‍ട്മാന്‍, നന്ദ്രേ ബര്‍ഗര്‍, കോര്‍ബിന്‍ ബോഷ്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങില്‍ മാത്യൂ ബ്രീറ്റ്‌സ്‌കി 80 പന്തില്‍ 72 റണ്‍സും യാന്‍സന്‍ 39 പന്തില്‍ 70 റണ്‍സെടുത്തിട്ടും ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചില്ല.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് നേടി. ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും അര്‍ഷദീപ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഒപ്പം പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റുമെടുത്തു.

Content Highlight: Virat Kohli tops the list of most POTM at home

Latest Stories

We use cookies to give you the best possible experience. Learn more