| Saturday, 30th May 2026, 11:00 am

ഫൈനലില്‍ ആരടിച്ചാലും സഞ്ജുവിനൊപ്പമെത്തും; 2026 ചേട്ടന്‍ ഒറ്റക്ക് തൂക്കുമോ?

Sudev A

2026 ഐ.പി.എല്‍ ഫൈനല്‍ പോരാട്ടം നാളെയാണ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരുടീമുകളും തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക.

ഒന്നാം ക്വാളിഫയറില്‍ ഫൈനലില്‍ നേരിടാനിരിക്കുന്ന ഗുജറാത്തിനെ തകര്‍ത്താണ് രജത് പാട്ടിദാറും സംഘവും ഫൈനലിലേക്ക് കടന്നത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തിയാണ് ഗുജറാത്തിന്റെ വരവ്.

മൂന്നാം ഫൈനല്‍ പോരാട്ടത്തിനാണ് ഗുജറാത്ത് ഒരുങ്ങുന്നത്. 2022ല്‍ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം നേടാന്‍ ഗുജറാത്തിന് സാധിച്ചിരുന്നു. തൊട്ടടുത്ത സീസണിലും ഫൈനല്‍ വരെ ഗുജറാത്ത് മുന്നേറിയിരുന്നു. എന്നാല്‍ ആ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ട് ഗുജറാത്തിന് കിരീടം നഷ്ടമാവുകയായിരുന്നു.

മറുഭാഗത്ത് ആര്‍.സി.ബിയുടെ അഞ്ചാം ഫൈനല്‍ ആണിത്. ആര്‍.സി.ബി മൂന്ന് ഫൈനലുകളില്‍ പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം നടന്ന ഫൈനലില്‍ വിജയിച്ചുകൊണ്ട് ബംഗളൂരു ആദ്യ കിരീടം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ കിരീടം നിലനിര്‍ത്താനുള്ള സുവര്‍ണാവസരമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് വീണ്ടും ലഭിച്ചിരിക്കുന്നത്.

ആവേശകരമായ ഈ ഫൈനലില്‍ ആര് സെഞ്ച്വറി നേടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനോടകം ഈ സീസണില്‍ സെഞ്ച്വറി നേടിയ മൂന്ന് താരങ്ങളാണ് ഫൈനലില്‍ ഇറങ്ങാനൊരുങ്ങുന്നത്. വിരാട് കോഹ്ലി ബെംഗളൂരുവിനായി സെഞ്ച്വറി നേടിയപ്പോള്‍ സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ ഗുജറാത്തിന് വേണ്ടിയും മൂന്നക്കം കണ്ടു.

സെക്കന്റ് ക്വാളിഫയറില്‍ രാജസ്ഥാനെതിരെയായിരുന്നു ഗില്‍ സെഞ്ച്വറി നേടിയത്. 53 പന്തില്‍ 104 റണ്‍സ് നേടിയാണ് ഗില്‍ തിളങ്ങിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു ഗുജറാത്ത് നായകന്റെ ഇന്നിങ്സ്.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് സായുടെ ഈ സീസണിലെ സെഞ്ച്വറി പിറന്നത്. 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറുകളും അഞ്ച് സിക്‌സുകളും അടങ്ങുന്നതാണ് ഇന്നിങ്സ്.

സായ്‌ സുദർശൻ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് കോഹ്ലി സെഞ്ച്വറി സ്വന്തമാക്കിയത്. 60 പന്തില്‍ പുറത്താവാതെ 105 റണ്‍സാണ് കോഹ്ലി നേടിയത്. മൂന്ന് സിക്സറുകളും 11 ഫോറുകളുമടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 175.00 സ്ട്രൈക്ക് റേറ്റിലായിരുന്നു മുന്‍ ആര്‍.സി.ബി നായകന്‍ ബാറ്റ് ചെയ്തത്.

ഫൈനലില്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി നേടാനുള്ള സുവര്‍ണാവസരമാണ് വിരാടിനും ഗില്ലിനും സായ്ക്കുമുള്ളത്. 2026 ഐ.പി.എല്ലില്‍ ഒന്നിലധികം സെഞ്ച്വറികള്‍ നേടിയത് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണ്‍ മാത്രമാണ്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മുംബൈക്കെതിരെയാണ് സഞ്ജു രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് സഞ്ജു നേടിയത്.

Content Highlight: Virat Kohli, Shubhman Gill and Sai Sudarshan have chance to score their second century in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more