| Monday, 24th February 2025, 11:26 am

പാകിസ്ഥാനെതിരെ 'ട്രിപ്പിള്‍ സെഞ്ച്വറി' റെക്കോഡ്; മെന്‍ ഇന്‍ ഗ്രീനിന്റെ പേടി സ്വപ്‌നമായി കിങ് കോഹ്‌ലി!

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ട്രോഫിയി മത്സരത്തില്‍ ഇന്ത്യ വമ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി. 242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. തന്റെ 51ാം ഏകദിന സെഞ്ച്വറിയില്‍ ഫോര്‍മാറ്റിലെ 14000 റണ്‍സ് പൂര്‍ത്തിയാക്കാനും വിരാടിന് സാധിച്ചിരുന്നു. മത്സരത്തില്‍ 111 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 100* റണ്‍സാണ് വിരാട് നേടിയത്. ഇതോടെ പാകിസ്ഥാന്റെ എക്കാലത്തെയും പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് വിരാട്.

ഐ.സി.സിയുടെ ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ്, ലോകകപ്പ് എന്നീ ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ ബാറ്ററാവാനാണ് വിരാട് കോഹ്‌ലിക്ക് സാധിച്ചത്. ക്രിക്കറ്റ് ലോകത്തെ ഒരു പുതിയ റെക്കോഡ് എഴുതിച്ചേര്‍ത്തുകൊണ്ട് വമ്പന്‍ തിരിച്ചുവരവാണ് വിരാട് കാഴ്ചവെച്ചത്.

കഴിഞ്ഞ ഏതാനും ഏകദിനത്തില്‍ മോശം പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. തുടര്‍ന്ന് താരത്തിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ സെഞ്ച്വറി നേട്ടത്തോടെ വിരാട് തിരിച്ചുവന്നതോടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുത്തിരിക്കുകയാണ് താരം.

മാര്‍ച്ച് രണ്ടിനാണ് ഇനി ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാനിരിക്കുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ഇന്ന് (തിങ്കള്‍) ന്യൂസിലാന്‍ഡിനെ നേരിടും. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് ബംഗ്ലാദേശിന് വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡ് സെമിയിലെത്തും മാത്രമല്ല പാകിസ്ഥാനും ബംഗ്ലാദേശും പുറത്താകുകയും ചെയ്യും.

Content Highlight: Virat Kohli Scripted Great Record Achievement Against Pakistan

We use cookies to give you the best possible experience. Learn more