| Wednesday, 21st January 2026, 7:49 am

ആള്‍ക്കൂട്ട കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷം; അസമില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

നിഷാന. വി.വി

ഗുവാഹത്തി: അസമിലെ കൊക്രജാര്‍ ജില്ലയിലെ ആള്‍ക്കൂട്ട അത്രികമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ പിന്നാലെ സംഘര്‍ഷം.

സംഭവത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഇതിനോടകം രണ്ട് പേര്‍ മരിച്ചു.

മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും നിരോധാനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

കൂടാതെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആ.ര്‍.എ.എഫ്) ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 163 പ്രകാരം പുറപ്പെടുവിച്ച നിരോധനാ ഉത്തരവുകള്‍ പൊതുസ്ഥലത്ത് നാലില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നതും പ്രകടനങ്ങളോ പ്രതിഷേധങ്ങളോ നടത്തുന്നതും നിരോധിക്കുകയും ചെയ്തു.

ജനുവരി 19 തിങ്കളാഴ്ച്ച ഗൗര്‍ നഗര്‍ പ്രദേശത്ത് ആദിവാസികള്‍ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ അതേ വാഹനം ഇടിച്ച് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

റോഡ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥല പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. ഇതില്‍ രണ്ട് പേര്‍ പശുക്കടത്ത് നടത്തിയെന്നാരോപിച്ചായിരുന്നു വാഹനം തടയല്‍. ഇതോടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്ന ബോഡോ വംശജരെ ആദിവാസികള്‍ മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ ജ്വലാവോ ബിസ്മിത് എന്നയാള്‍ കൊല്ലപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ബാക്കി മൂന്ന് പേര്‍ ചികിത്സയില്‍ തുടരുകയാണ്.

വാര്‍ത്ത പരന്നതോടെ ഇരു വിഭാഗങ്ങളും വന്‍ സംഘര്‍ഷം അഴിച്ച് വിടുകയായിരുന്നു.
പ്രതിഷേധക്കാര്‍ ദേശീയ പാതകള്‍ ഉപരോധിക്കുകയും പൊലീസിനെ അക്രമിക്കുകയും ചെയ്തു.
കൂടാതെ രണ്ട് താത്കാലിക ബിര്‍സോ കമാന്റോ ഫോഴ്‌സ് ക്യാമ്പുകള്‍ക്ക് തീയിട്ടതായും നിരവധി കടകളും ഒരു സ്‌കോര്‍പ്പിയോ വാഹനവും കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രദേശത്ത് എത്രയും വേഗം ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പൂര്‍ണ സഹകരണം നല്‍കണമെന്ന് സിവില്‍ സൊസൈറ്റിയോട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു.

‘ എല്ലാ പൗരന്മാരുടെയും സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്, ക്രമസമാധാന പാലനത്തിന്റെ ഭാഗമായി കൊക്രജാറിലും ചിരാങിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ശാന്തത പാലിക്കണമെന്നും ദേശവിരുദ്ധത പ്രചരിപ്പിക്കുന്ന കിംവദന്തികളില്‍ വീഴരുതെന്നും. പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ദേശവിരുദ്ധ ഘടകങ്ങളെ തിരിച്ചറിഞ്ഞിണ്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Violence following mob lynching; Internet suspended in Assam

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more