| Saturday, 16th August 2025, 4:40 pm

ഏഴാം ക്ലാസുകാരന്റെ ബുദ്ധിയിലുണ്ടായ കാര്യമായാണ് അവതരിപ്പിച്ചത്, ബാക്കി സമൂഹം ചര്‍ച്ച ചെയ്യട്ടെ: വിനേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ പരാജയപ്പെടുകയും ഒ.ടി.ടിയില്‍ എത്തിയ ശേഷം ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത സിനിമയാണ് സ്താനര്‍ത്തി ശ്രീകുട്ടന്‍. വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമ അന്യഭാഷകളിലും ചര്‍ച്ചാവിഷയമായിരുന്നു. വിദ്യാലയങ്ങളിലെ ഇരിപ്പിട ക്രമീകരണത്തില്‍ ഈ സിനിമ ഒരു മാറ്റം സൃഷ്ടിച്ചു.

ചിത്രത്തില്‍ കര്‍ക്കശക്കാരനായ അധ്യാപകന്റെ വേഷത്തിലാണ് അജു വര്‍ഗീസ് പ്രത്യക്ഷപ്പെട്ടിരുന്നത്. അജുവര്‍ഗീസിനെ ഈ കഥാപാത്രത്തിലേക്ക് തെരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിനേഷ്.

‘അജു വര്‍ഗീസ് നല്ലൊരു നടനാണ്. അദ്ദേഹത്തിനെപ്പോഴും തന്നെത്തന്നെ ചാലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങള്‍ ഏറ്റെടുക്കാനിഷ്ടമാണ്. അത്തരം കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ കയ്യില്‍ സുരക്ഷിതവുമായിരിക്കും. സിനിമയിലെ സി.പിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം എക്‌സൈറ്റഡായിരുന്നു. കഥാപാത്രത്തെ ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റാന്‍ എനിക്ക് അനുവാദവും തന്നിരുന്നു,’ വിനേഷ് പറഞ്ഞു.

അതിഭാവുകത്വമില്ലാതെ ശക്തമായ ഒരു രാഷ്ട്രീയത്തെ അതിന്റെ സിമ്പിള്‍ ഫോമില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക അത്രയെളുപ്പമല്ലല്ലോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

‘സിനിമ വലിയ രാഷ്ട്രീയം പറയുന്നുവെന്നതിലുപരി കുട്ടികളെ വച്ച് പക്കാ കൊമേഴ്‌സ്യല്‍ പടം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്ന പലവിഷയങ്ങളുടെയും സൂചനകള്‍ മാത്രമാണ് സിനിമയില്‍ കാണിക്കുന്നത്. സ്‌കൂളുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ബെഞ്ചിങ് സിസ്റ്റത്തിലെ പ്രശ്നങ്ങള്‍ പലയിടത്തുമുണ്ടെന്ന് എനിക്ക് മനസിലായി. ഇതൊരു ഏഴാം ക്ലാസുകാരന്റെ ബുദ്ധിയിലുണ്ടായ കാര്യമായാണ് ഞങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിന്റെ പ്രായോഗിക വശം സമൂഹം ചര്‍ച്ച ചെയ്യട്ടെ,’ വിനേഷ് പറയുന്നു.

Content highlight: Vinesh Viswanath on casting Aju Varghese in Sthanarthi Sreekuttan

We use cookies to give you the best possible experience. Learn more