| Wednesday, 25th March 2026, 5:35 pm

പുടിന്റെ സ്റ്റൈല്‍ അടിച്ചുമാറ്റിയ കഥാപാത്രമാണ് ഡ്യൂഡെന്ന് വിനായകന്‍, കഞ്ചാവ് സോമന് മാതൃക നെതന്യാഹുവെന്ന് സുധി കോപ്പ

അമര്‍നാഥ് എം.

ഈ വര്‍ഷം മോളിവുഡിലെ ആദ്യ 100 കോടി ചിത്രമായി മാറിയിരിക്കുകയാണ് ആട് 3. ആദ്യഭാഗം പരാജയമായ സിനിമയുടെ മൂന്നാം ഭാഗം ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയമായതാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. നാലാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ട് അവസാനിച്ച ആട് 3 ഇനിയും കളക്ഷനില്‍ മുന്നേറുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ഓരോ കഥാപാത്രത്തിനും പ്രത്യേക ഫാന്‍ ബേസുള്ള ഫ്രാഞ്ചൈസിയാണ് ആട്. ഷാജി പാപ്പന്‍, സര്‍ബത്ത് ഷമീര്‍, സാത്താന്‍ സേവ്യര്‍ തുടങ്ങി ഓരോ കഥാപാത്രവും ആട് 3യില്‍ ഗംഭീരമാക്കിയിട്ടുണ്ട്. ഇവരെല്ലാവരുമുണ്ടെങ്കിലും ചിത്രത്തില്‍ ഏറ്റവുമധികം കൈയടി നേടിയത് വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡാണ്. ആടിന്റെ ആദ്യഭാഗം മുതല്‍ മൂന്നാം ഭാഗത്തിലെത്തി നില്‍ക്കുമ്പോള്‍ ഒട്ടും സ്വാഗ് കുറയാത്ത കഥാപാത്രം കൂടിയാണ് ഡ്യൂഡ്.

ഡ്യൂഡിന്‌റെ നടത്തത്തിനും ആട് ഫ്രാഞ്ചൈസിയില്‍ പ്രത്യേക ഫാന്‍ ബേസുണ്ട്. ഷാന്‍ റഹ്‌മാന്റെ ബി.ജി.എമ്മില്‍ വിനായകന്റെ സ്റ്റൈലിഷ് നടത്തം കൂടിയാകുമ്പോള്‍ സ്‌ക്രീന്‍ പ്രസന്‍സില്‍ വിനായകന്റെ സുപ്രിമസിയാണ്. ഇപ്പോഴിതാ ഡ്യൂഡിന്റെ സ്‌റ്റൈലിഷ് നടത്തത്തിന് പിന്നിലുള്ള രഹസ്യം വ്യക്തമാക്കുകയാണ് വിനായകന്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഡ്യൂഡിന്റെ ആ നടത്തം വേറെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇനി ഫോണ്‍ നോക്കുമ്പോള്‍ അതില്‍ പുടിന്‍ എന്ന് സെര്‍ച്ച് ചെയ്ത് നോക്ക്. റഷ്യയുടെ പ്രസിഡന്റാണ് ആണ്. പുള്ളി നടക്കുന്നതും ഇതുപോലെയാണ്. ഇനി കാണുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി. അവിടെ നിന്നാണ് എനിക്ക് ഈ സ്‌റ്റൈല്‍ കിട്ടിയത്,’ വിനായകന്‍ പറയുന്നു.

ഡ്യൂഡിന്റെ സഹായിയായ കഞ്ചാവ് സോമന്‍ എന്ന കഥാപാത്രത്തെക്കുറിച്ചും അഭിമുഖത്തില്‍ സംസാരിച്ചു. സുധി കോപ്പയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. താന്‍ കുറച്ചുനാള്‍ നെതന്യാഹുവിനെ ഫോളോ ചെയ്തിരുന്നെന്ന് സുധി തമാശരൂപത്തില്‍ പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സുധിയുടെ വാക്കുകളെ ന്യായീകരിച്ച് വിനായകന്‍ രംഗത്തെത്തി.

‘സംഗതി സത്യമാണ്. നെതന്യാഹുവിന്റെ സംസാരവും സോമന്‍ സംസാരിക്കുന്നതും ഒരുപോലെയാണ്. നെതന്യാഹു സംസാരിക്കുമ്പോള്‍ ഒരിക്കലും മേല്‍ച്ചുണ്ട് അനക്കാറില്ല. തൊണ്ടക്ക് കൂടുതല്‍ ബലം കൊടുത്തിട്ടാണ് പുള്ളി സംസാരിക്കുന്നത്. കഞ്ചാവ് സോമന്റെ സംസാരവും ഏതാണ്ട് അതുപോലെയാണ്. എവിടെ നിന്നൊക്കെയാണ് നമുക്ക് റഫറന്‍സ് കിട്ടുന്നതെന്ന് പറയാന്‍ പറ്റില്ല,’ വിനായകന്‍ പറയുന്നു.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഷാജി പാപ്പന്റെയും ടീമിന്റെയും വരവ് അക്ഷരാര്‍ത്ഥത്തില്‍ തിയേറ്ററുകളെ ഇളക്കിമറിക്കുകയാണ്. മുന്‍ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു കഥപറച്ചില്‍ രീതിയാണ് സംവിധായകന്‍ ആട് 3യില്‍ പരീക്ഷിച്ചത്. കോമഡിക്ക് പുറമെ ഴോണറിലും മിഥുന്‍ വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട്.

Content Highlight: Vinayakan saying he copied the walking style of Putin for Dude Character

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more