| Wednesday, 25th March 2026, 10:16 pm

നീ മലപ്പുറം മറിച്ചിടുവോ തിരുവനന്തപുരം തിരിച്ചിടുവോ എന്ത് വേണേലും ചെയ്യ്; പാപ്പനെ സൈഡാക്കി ഡ്യൂഡ് അഴിഞ്ഞാടിയ ആട് 3ലെ സീന്‍

അമര്‍നാഥ് എം.

റിലീസ് ചെയ്ത് ആദ്യവാരം പിന്നിടുമ്പോള്‍ തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ആട് 3. മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ആട്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തിയപ്പോള്‍ തിയേറ്ററുകള്‍ ഇളകിമറിഞ്ഞു. ആട് സീരീസിലെ ഏറ്റവും വലിയ വിജയമായി മൂന്നാം ഭാഗം മാറുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ആദ്യത്തെ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഴോണര്‍ ഷിഫ്റ്റ് നടത്തിയാണ് ആട് 3 പ്രേക്ഷകരിലേക്കെത്തിയത്. കോമഡിക്കൊപ്പം എപിക് ഫാന്റസിയും മിക്‌സ് ചെയ്താണ് ചിത്രം അണിയിച്ചൊരുക്കിയത്. നാലാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ട് അവസാനിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ ഇനിയും റെക്കോഡുകളിടുമെന്ന് ഉറപ്പാണ്.

ചിത്രത്തിലെ നായകന്‍ ജയസൂര്യയാണെങ്കിലും ക്ലൈമാക്‌സിനോടടുത്ത സീനുകളില്‍ കൈയടി നേടിയത് വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡ് എന്ന കഥാപാത്രമാണ്. കോമിക് ടച്ചുള്ള വില്ലനായി അതിഗംഭീര പ്രകടനമാണ് ആദ്യ രണ്ട് ഭാഗങ്ങളിലും വിനായകന്‍ കാഴ്ചവെച്ചത്. മൂന്നാം ഭാഗത്തിലേക്കെത്തുമ്പോഴും ഡ്യൂഡിന്റെ സ്വാഗിന് ഒട്ടും കുറവില്ല.

ക്ലൈമാക്‌സിനോടടുത്ത സീനില്‍ വിനായകന്റെ റീ എന്‍ട്രിയും പിന്നീടങ്ങോട്ട് ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകാത്ത തരത്തില്‍ അഴിഞ്ഞാട്ടവുമാണ് വിനായകന്‍ കാഴ്ചവെച്ചത്. ഷാജി പാപ്പനുമായുള്ള ഫേസ് ഓഫ് സീനില്‍ ഇരുവരും തമ്മിലുള്ള ഡയലോഗ് ഇതിനോടകം ട്രെന്‍ഡായി. മുന്നിലേക്കുള്ള യാത്രക്ക് തടസമായി ഡ്യൂഡ് എത്തുമ്പോള്‍ ഷാജി പാപ്പന്‍ നേരിട്ടുള്ള അങ്കത്തിന് തയാറാകുന്നതാണ് സീനില്‍.

‘ഇനിയെനിക്ക് മേലും കീഴും നോക്കാനില്ല, തിരിച്ചിട്ടാല്‍ തിരുവനന്തപുരം, മറിച്ചിട്ടാല്‍ മലപ്പുറം’ എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പന്‍ ഡ്യൂഡിനെ വെല്ലുവിളിച്ചത്. എന്നാല്‍ ഇത്രയും മാസ് ഡയലോഗിനെ ഒന്നുമല്ലാതാക്കിക്കൊണ്ടായിരുന്നു ഡ്യൂഡിന്റെ മറുപടി. ‘നീ തിരുവനന്തപുരം തിരിച്ചിടുവോ മലപ്പുറം മറിച്ചിടുവോ എന്ത് വേണേലും ചെയ്യ്. എന്റെ ബാക്കില്‍ ബാങ്കോക്കും മുന്നില്‍ മയാമിയുമാണ്, കം ടു ഡാഡി’ എന്നായിരുന്നു ഡ്യൂഡിന്റെ ഡയലോഗ്.

അത്രയും നേരം ഷൈന്‍ ചെയ്ത പാപ്പനെ ഒരൊറ്റ ഡയലോഗ് കൊണ്ട് ഡ്യൂഡ് സൈഡാക്കിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. റീ എന്‍ട്രി മുതല്‍ ടെയ്ല്‍ എന്‍ഡ് വരെയുള്ള അഴിഞ്ഞാട്ടത്തിന്റെ തുടര്‍ച്ചയാകും അടുത്ത പാര്‍ട്ടിലെന്നും കമന്റുകളുണ്ട്. ഡ്യൂഡായി റീ എന്‍ട്രി നടത്തിയ ശേഷം വിനായകന്റെ ഡയലോഗുകളും ഇതിനോടകം ട്രെന്‍ഡായി.

‘കൂടെയുള്ള തെണ്ടികളെ കാണുന്നുമില്ല, കാണുന്ന തെണ്ടികളെല്ലാം ഓടിപ്പോവുകയും ചെയ്ത്’, ‘ആ ഓടിയവനെക്കണ്ടിട്ട് മറ്റേ നാരങ്ങ ഇടിക്കാരനെപ്പോലെയുണ്ടല്ലാ’ എന്നീ ഡയലോഗെല്ലാം തിയേറ്ററില്‍ ചിരി പടര്‍ത്തി. എന്നാല്‍ ഡ്യൂഡിന്റെ മാസ് ഓറയെല്ലാം പാപ്പന്റെ ക്ലൈമാക്‌സ് ഷോട്ടില്‍ ഇല്ലാതായെന്നും കമന്റുകളുണ്ട്.

Content Highlight: Vinayakan’s dialogue in Aadu 3 climax scene viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more