| Wednesday, 4th March 2026, 7:36 pm

ശരിക്കുള്ള പാട്ട് പ്രേക്ഷകരെ കേള്‍പ്പിക്കണമെന്നാണ് ജോണ്‍ ഏട്ടന്‍ പറഞ്ഞത്; ആശാനിലെ ഗാനം ചെയ്തത് അങ്ങനെ: വിനായക് ശശികുമാര്‍

ഐറിന്‍ മരിയ ആന്റണി

മലയാള സിനിമയില്‍ ഇന്ന് നിറഞ്ഞ് നില്‍ക്കുന്ന ഗാനരചയിതാക്കളിലൊരാളാണ് വിനായ് ശശികുമാര്‍. 2013ല്‍ പുറത്തിറങ്ങിയ കുട്ടിയും കോലും എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ വിനായക് ശശികുമാര്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടാന്‍ കഴിഞ്ഞിരുന്നു.

ആവേശം, തുടരും, രോമാഞ്ചം, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര തുടങ്ങി സമീപകാലത്തിറങ്ങിയ മിക്ക സിനിമകളിലെയും ഗാനങ്ങള്‍ക്ക് പുറകില്‍ വിനായക് ശശികുമാര്‍ എന്ന ഗാനരചയിതാവിന്റെ പേരുണ്ടായിരുന്നു.

ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സ് നായകനായെത്തിയ ആശനാണ് വിനായകിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ആശാന്‍ സിനിമയിലെ ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വിനായക് ശശികുമാര്‍.

‘ സിനിമയിലെ ചിറകേ ചിറകേ എന്ന ഗാനം ഏഴ് മിനിറ്റുണ്ട്. അതുപോലെ ചിന്നാമ്പല്‍കുരുന്നേ എന്ന ഗാനം ലെങ്തി സോങ്ങാണ്. കുഞ്ഞിക്കവിള്‍ മേഘമേ എന്ന ഗാനവും പല്ലവിയും അനുപല്ലവിയുമുള്ള പാട്ടാണ്. അത് ജോണ്‍ പോള്‍ ജോര്‍ജ് എന്ന മേയ്ക്കറിന്റെ ആത്മവിശ്വാസമാണ്. ഷോര്‍ട്ട് കണ്ടന്റുകള്‍ ഓടുന്ന കാലത്ത് ഞാനും അങ്ങനെ തന്നെയാണ്് ചെയ്യാന്‍ പോകുന്നതെന്ന് പറഞ്ഞ് അദ്ദേഹം ഇരുന്നില്ല.

എത്രകാലമായി ആളുകള്‍ ഇങ്ങനെയുള്ള പാട്ടുകള്‍ കേള്‍ക്കുന്നു, ആളുകള്‍ ശരിക്കുള്ള പാട്ട് കേള്‍ക്കട്ടെ എന്നാണ് ആശാന്‍ ചെയ്യുമ്പോള്‍ ജോണ്‍ ഏട്ടന്‍ പറഞ്ഞത്. ആളുകളെ ശരിക്കുള്ള പാട്ട് കേള്‍പ്പിക്കാമെന്ന് പറഞ്ഞ് ഞാനും അദ്ദേഹത്തിനൊപ്പം കൂടി,’ വിനായ് ശശികുമാര്‍ പറയുന്നു.

ഗപ്പി, അമ്പിളി എന്നീ സിനിമകള്‍ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ആശാന്‍. ഗപ്പി സിനിമാസിന്റെ ബാനറില്‍ അന്നം ജോണ്‍ പോളും ജോണ്‍ പോള്‍ ജോര്‍ജും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ജോണ്‍ പോള്‍ ആദ്യമായി സംഗീതം സംവിധാനം നിര്‍വഹിച്ച സിനിമ കൂടിയായിരുന്നു ആശാന്‍.

തിയേറ്ററര്‍ റിലീസിന് മുമ്പേ ചിത്രത്തിലെ കുഞ്ഞിക്കവിള്‍ മേഘമേ എന്ന ഗാനം റിലീസ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങ് ആകുകയും ചെയ്തിരുന്നു.

Content Highlight:   Vinayak Sasikumar about the songs in the movie Aashaan

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more