| Saturday, 11th July 2020, 9:08 am

'യോഗിയുടെ ഏറ്റുമുട്ടല്‍ രാജില്‍ കൊല്ലപ്പെട്ടത് നീതിമാത്രമാണ്'; വികാസ് ദുബെ കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പിക്കെതിരെ സി.പി.ഐ.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മാഫിയ സംഘത്തലവന്‍ വികാസ് ദുബെ പൊലീസ് കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിഥ്യ നാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും.

യോഗിയുടെ ഏറ്റുമുട്ടല്‍ രാജില്‍ കൊല്ലപ്പെട്ടത് നീതി മാത്രമാണെന്നാണ് സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രി പ്രതികരിച്ചത്.

‘നീതി നടപ്പിലാക്കേണ്ടത് കോടതികളാണ്. പ്രതികളെ പിടികൂടുക എന്നത് പൊലീസിന്റെ ജോലിയാണ്. ബി.ജെ.പിയുടെ കീഴിലുള്ള ഇന്ത്യ ഇരുവരെയും ആശയക്കുഴപ്പത്തിലാക്കി എന്നത് ഞെട്ടിപ്പിക്കുന്നതാണ്. യോഗിയുടെ ”ഏറ്റുമുട്ടല്‍ രാജില്‍” കൊല്ലപ്പെട്ടത് നീതി മാത്രമാണ്! ‘ മൊയ്ത്ര ട്വീറ്റില്‍ പറഞ്ഞു.

നിയമം മുറുകെ പിടിക്കേണ്ടവര്‍ തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ നടത്തുന്ന കൊലപാതകങ്ങള്‍ കൊടുംക്രൂരതയാണെന്നാണ് ബംഗാളില്‍ നിന്നുള്ള സി.പി.ഐ.എം എം.പി സലിം പറഞ്ഞത്. ബി.ജെ.പിയിലെ ക്രിമിനല്‍- രാഷ്ട്രീയ ബന്ധം വെളിപ്പെടുമെന്ന വക്കിലായിരുന്നെന്നും ദുബെയുടെ മരണത്തോടെ അത് ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് നടപടിക്കെതിരെ നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

ഉത്തര്‍പ്രദേശിലെ എട്ട് പൊലീസുകാരെ കൊലപ്പെട്ടുത്തിയ കേസിലെ പ്രതിയായ ദുബെ വ്യാഴാഴ്ചയാണ് മധ്യപ്രദേശില്‍വെച്ച് പിടിയിലായത്.

വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍വെച്ച് ദുബെ കൊല്ലപ്പെട്ടത്.
കാണ്‍പൂരിലേക്ക് ദുബെയെ തിരിച്ചുകൊണ്ടുവരുന്ന വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നുമാണ് പൊലീസ് പറയുന്നത്. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more