| Saturday, 14th March 2020, 11:01 am

ബിഗിലിന് വിജയ് വാങ്ങിയത് 50 കോടി രൂപ, മാസ്റ്ററിന് 80 കോടി രൂപ!; പ്രതിഫലത്തുകയില്‍ ഔദ്യോഗിക വിശദീകരണവുമായി ആദായ നികുതി വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടന്‍ വിജയിയുടെ പ്രതിഫലത്തുകയുടെ വിവരങ്ങള്‍ പുറത്ത്. ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെയാണ് നടന്റെ പ്രതിഫലത്തെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണം വന്നത്.

വിജയിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ബിഗിലിന് താരം കൈപ്പറ്റിയത് 50 കോടി രൂപയാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്റര്‍ സിനിമയ്ക്ക് 80 കോടിയാണ് വിജയിയുടെ പ്രതിഫലം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ബിഗില്‍ സിനിമയ്ക്കായി വിജയ് 50 കോടിയും മാസ്റ്ററിന് 80 കോടിയും വാങ്ങിയെന്നാണ് ഞങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയത്. ഈ രണ്ട് തുകയ്ക്ക് മേലും അദ്ദേഹം നികുതി അടച്ചിട്ടുണ്ട് എന്നതിനാല്‍ ഞങ്ങള്‍ക്ക് അതില്‍ കൂടുതല്‍ ചോദ്യവുമില്ല’, മുതിര്‍ന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം വിജയിയുടെ പനയൂരിലെ വീട്ടില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. മാസ്റ്റര്‍ സിനിമയുടെ നിര്‍മാതാക്കളിലൊരാളെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പരിശോധന.

ഫെബ്രുവരിയില്‍ വിജയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണമൊന്നും പിടിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് സാധിച്ചിരുന്നില്ല. ഇന്‍കം ടാക്സ് വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇക്കാര്യം പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്ന് വിജയിയുടെ വീടിന് പുറമെ ബിഗില്‍ ചിത്രത്തിന്റെ വിതരണക്കാരന്‍ സുന്ദര്‍ അറുമുഖം, നിര്‍മ്മാതാക്കളായ എ.ജി.എസ്, ഫിനാന്‍സിയര്‍ അന്‍ബുച്ചെഴിയന്‍ എന്നിവരുടെ ഓഫീസിലും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ബിഗില്‍ ചിത്രം മുന്നൂറ് കോടിയലധികം രൂപ കളക്ഷന്‍ നേടിയതുമായി ബന്ധപ്പെട്ടായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന.

24 മണിക്കൂറോളം വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു വിജയിയെ അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more