| Wednesday, 15th October 2025, 7:21 pm

പീഡനത്തിനിരയാക്കിയ ആര്‍.എസ്.എസുകാരന്റെ പേര് വെളിപ്പെടുത്തുന്ന അനന്തുവിന്റെ മരണമൊഴി പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമ്പാനൂര്‍: ആര്‍.എസ്.എസ് ശാഖയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട അനന്തുവിന്റെ മരണമൊഴി അടങ്ങുന്ന വീഡിയോയും പുറത്ത്. ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വീഡിയോയാണ് പുറത്തുവന്നത്.

തന്നെ ലൈംഗികമായി ചൂഷണം ചെയ്‌ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പേര് ഉള്‍പ്പെടെ വീഡിയോയില്‍ യുവാവ് വ്യക്തമാക്കിയിട്ടുണ്ട്. നിതീഷ് മുരളീധരന്‍ എന്നയാള്‍ക്കെതിരെയാണ് അനന്തുവിന്റെ വെളിപ്പെടുത്തല്‍.

നേരത്തെ പുറത്തുവന്ന ആത്മഹത്യ കുറിപ്പില്‍ എന്‍.എം എന്ന് സൂചിപ്പിച്ചിരുന്ന വ്യക്തിയാണ് നിതീഷ് മുരളീധരന്‍.

‘എനിക്ക് ഒരു മൂന്ന് നാല് വയസുള്ള സമയം മുതല്‍ എന്റെ വീടിന് അടുത്തുള്ള ഒരാള്‍ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. അത് എന്നെ ഒ.സി.ഡിയിലേക്ക് നയിച്ചു. അന്ന് അനുഭവിച്ചിരുന്നത് പീഡനമാണെന്ന് മനസിലായത് വളരെ താമസിച്ചാണ്. എന്നെ പീഡനത്തിനിരക്കിയ വ്യക്തി ഇപ്പോള്‍ വിവാഹമെല്ലാം കഴിച്ച് നല്ല രീതിയില്‍ ജീവിക്കുകയാണ്. അവനൊന്നും ഒന്നും അറിയണ്ട,’ എന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്.

ആര്‍.എസ്.എസ് ക്യാമ്പുകളില്‍ നടക്കുന്നത് ടോര്‍ച്ചറിങ്ങാണെന്നും തനിക്കൊരു നല്ല മകനോ ചേട്ടനോ ആകാന്‍ സാധിച്ചിട്ടില്ലെന്നും അനന്തു പറയുന്നുണ്ട്.

നേരത്തെ കണ്ടെത്തിയ അനന്തുവിന്റെ ആത്മഹത്യ കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത നിലയിലായിരുന്നു. നാല് വയസ് മുതല്‍ ആര്‍.എസ്.എസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും പലപ്പോഴായി പാനിക്ക് അറ്റാക്ക് ഉണ്ടായിട്ടുണ്ടെന്നുമാണ് അനന്തു കുറിപ്പില്‍ പറഞ്ഞിരുന്നത്.

‘എനിക്ക് ഇത്രയും വെറുപ്പുള്ള ഒരു സംഘടന വേറെയില്ല. ഞാന്‍ അതില്‍ ഒരുപാട് കാലം പ്രവര്‍ത്തിച്ചതുകൊണ്ട് അറിയാം. ലൈഫില്‍ ഒരിക്കലും ഒരു ആര്‍.എസ്.എസുകാരനെ സുഹൃത്താക്കരുത്. ആര്‍.എസ്.എസുകാരായ അച്ഛനോ സഹോദരനോ നിങ്ങള്‍ക്കുണ്ടെങ്കില്‍ അവരെയും നിങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണം,’ കുറിപ്പിലെ വാക്കുകള്‍.

പ്രസ്തുത കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ തമ്പാനൂര്‍ പൊലീസ് യുവാവിന്റെ ആത്മഹത്യയില്‍ കേസെടുത്തിരുന്നു. തമ്പാനൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് അനന്തുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കേസില്‍, ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിക്കുന്ന എന്‍.എം എന്നയാളെ പൊലീസ് പ്രതി ചേര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുവാവിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി തമ്പാനൂര്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Video of Ananthu’s death statement, who was abused by RSS camp, also released

We use cookies to give you the best possible experience. Learn more