| Thursday, 18th June 2026, 12:27 pm

വിജയങ്ങള്‍ ആദ്യം ജനിക്കുന്നത് സ്‌കോര്‍ബോര്‍ഡിലല്ല, സങ്കല്‍പ്പങ്ങളിലാണ്

എം.എം.ജാഫർ ഖാൻ

ഒരു രാജ്യം ഫുട്‌ബോളിന്റെ ഭാവിയെ കുട്ടികളുടെ കാലുകളിലേക്ക് ഏല്‍പ്പിച്ചപ്പോള്‍ സംഭവിച്ച അത്ഭുതമാണ് നാം ഇന്ന് മെക്‌സിക്കോ സിറ്റിയില്‍ കണ്ടത്. ലോകകപ്പ് വേദിയിലേക്ക് ആദ്യമായി കാലെടുത്തുവെച്ച ഉസ്‌ബെകിസ്ഥാന്‍, ലോക ഫുട്‌ബോളിലെ കരുത്തരായ കൊളംബിയക്കെതിരെ പുറത്തെടുത്തത് വെറും ഒരു പ്രകടനമല്ല. അത് ഒരു ഫുട്‌ബോള്‍ ദര്‍ശനത്തിന്റെ പ്രഖ്യാപനമായിരുന്നു.

ഒഫെന്‍സീവ് ഫുട്‌ബോളിന്റെ ധൈര്യവും പ്രസിങ് ഫുട്‌ബോളിന്റെ തീവ്രതയും ഫിസിക്കല്‍ ഡ്യൂവലുകളുടെ കരുത്തും ചേര്‍ന്ന കൊളംബിയ, എതിരാളികളുടെ ശ്വാസം പോലും അളക്കുന്ന ടീമുകളിലൊന്നാണ്. എന്നാല്‍ ഏഷ്യയുടെ ഹൃദയഭാഗത്ത് നിന്ന് വന്ന യുവ ഉസ്‌ബെകിസ്ഥാന്‍ അവരുടെ ഹൈ-പ്രസ് തകര്‍ക്കാന്‍ ധൈര്യപ്പെട്ടു. മിഡ്ഫീല്‍ഡിലെ സ്‌പേസുകള്‍ ബുദ്ധിപൂര്‍വം ഉപയോഗിച്ചു. ട്രാന്‍സിഷന്‍ ഘട്ടങ്ങളില്‍ വേഗവും കൃത്യതയും കാട്ടി. എതിരാളികളുടെ താളത്തെ തളര്‍ത്തി.

കൊളംബിയയുടെ ആക്രമണ തരംഗങ്ങള്‍ക്കുമുന്നില്‍ പ്രതിരോധം തീര്‍ത്തും, അവസരം കിട്ടുമ്പോഴൊക്കെ വെര്‍ട്ടിക്കല്‍ പാസിങ്ങിലൂടെ മുന്നേറിയും ഓരോ രണ്ടാം പന്തിനായും പോരാടിയും ഉസ്‌ബെകിസ്ഥാന്‍ ലോകത്തോട് പറഞ്ഞത് ഒരു ലളിതമായ സന്ദേശമായിരുന്നു. ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ അവകാശമല്ല, ദീര്‍ഘകാല നിക്ഷേപത്തിന്റെ ഫലമാണ്.

അതുകൊണ്ടുതന്നെ ഈ മത്സരത്തെ സ്‌കോര്‍ബോര്‍ഡിന്റെ അക്കങ്ങളില്‍ അളക്കാനാവില്ല. അവിടെ കാണേണ്ടത് ഫലം അല്ല, ഒരു രാജ്യത്തിന്റെ ഫുട്‌ബോള്‍ പദ്ധതിയുടെ ഫലമാണ്. മെക്‌സിക്കോ സിറ്റിയിലെ ആ പച്ചപ്പുല്ലില്‍ ഇന്ന് ഓടിയത് പതിനൊന്ന് കളിക്കാര്‍ മാത്രമല്ല, വര്‍ഷങ്ങളായി അക്കാദമികളില്‍ വിതച്ച സ്വപ്നങ്ങളും കുട്ടികളുടെ കാലുകളില്‍ നിക്ഷേപിച്ച വിശ്വാസവും ഒരു രാജ്യത്തിന്റെ ഫുട്‌ബോള്‍ ഭാവിയും കൂടിയാണ്.

ഫുട്‌ബോളില്‍ അത്ഭുതങ്ങള്‍ വാങ്ങാന്‍ കഴിയില്ല, അവ നിര്‍മ്മിക്കണം. അതുകൊണ്ടാണ് ഉസ്‌ബെകിസ്ഥാന്‍ പരിശീലന കേന്ദ്രങ്ങളില്‍ നിക്ഷേപിച്ചത്. യുവതാരങ്ങളുടെ വികസന പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിലവാരത്തിലുള്ള അക്കാദമികള്‍ സ്ഥാപിച്ചത്. കുട്ടികളുടെ കാലുകളില്‍ പന്ത് കൊടുത്ത് ഭാവി എഴുതാന്‍ തുടങ്ങിയത്. അത് ഒരു തലമുറയുടെ കൃത്യമായ പദ്ധതി ആയിരുന്നു. ഇന്ന് ആ പദ്ധതിയുടെ ഫലമാണ് ലോകം കാണുന്നത്.

ഉസ്‌ബെകിസ്ഥാന്റെ യുവ ദേശീയ ടീമുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ലോക വേദികളില്‍ നേടിയ വിജയങ്ങള്‍ യാദൃശ്ചികമല്ല. അണ്ടര്‍ – 20, അണ്ടര്‍ – 23 തലങ്ങളിലെ അവരുടെ നേട്ടങ്ങള്‍ ആ രാജ്യത്ത് ഫുട്‌ബോള്‍ സംസ്‌കാരം രൂപപ്പെടുന്നുവെന്നതിന്റെ സൂചനകളാണ്. യൂറോപ്യന്‍ ലീഗുകളിലേക്ക് കടന്നുചെല്ലുന്ന ഉസ്‌ബെക് താരങ്ങള്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകളായി മാറി.

ഫുട്‌ബോളില്‍ ഒരു രാജ്യം വളരുന്നത് സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചു കൊണ്ടല്ല, പദ്ധതികള്‍ കൊണ്ടാണ്. ഉസ്‌ബെകിസ്ഥാനില്‍ ആ പദ്ധതികള്‍ കാണാം. അവരുടെ കളിയില്‍ മധ്യേഷ്യയുടെ ചരിത്രമുണ്ട്. സില്‍ക്ക് റോഡിലൂടെ നൂറ്റാണ്ടുകളായി സഞ്ചരിച്ച സംസ്‌കാരങ്ങളുടെ സഹിഷ്ണുതയുണ്ട്. മരുഭൂമിക്കാറ്റുകളെ അതിജീവിച്ച ജനതയുടെ ക്ഷമയുണ്ട്. തോല്‍വികളെ ഭാവിയുടെ പാഠപുസ്തകമാക്കിയ മനോഭാവമുണ്ട്.

ഈ യാത്രയില്‍ വിദേശ പരിശീലകരുടെയും സാങ്കേതിക വിദഗ്ധരുടെയും പങ്ക് ചെറുതല്ല. എന്നാല്‍ അതിനേക്കാള്‍ വലിയത് ഉസ്‌ബെക് ഫുട്‌ബോളിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ നടത്തിയ ദീര്‍ഘകാല നിക്ഷേപങ്ങളാണ്. ഫാബിയോ കന്നവാരോയെ പോലുള്ള ലോകപ്രശസ്ത ഫുട്‌ബോള്‍ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പോലും അവരുടെ ആഗോള കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു.

ഫുട്‌ബോള്‍ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഒരു കാര്യം മാത്രമാണ്. വലിയ വിജയങ്ങള്‍ ആദ്യം ജനിക്കുന്നത് സ്‌കോര്‍ബോര്‍ഡിലല്ല, സങ്കല്‍പ്പങ്ങളിലാണ്. ഉസ്‌ബെക്കിസ്ഥാന്‍ അതിന്റെ സങ്കല്‍പ്പം വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിത്തുടങ്ങി. ഇന്ന് ആ സ്വപ്നം മുളച്ചിരിക്കുന്നു.

നാളെ അത് ഏഷ്യയുടെ അതിര്‍ത്തികള്‍ കടന്ന് ലോക ഫുട്‌ബോളിന്റെ വലിയ വേദികളില്‍ പൂക്കും. ലോക ഫുട്‌ബോളിന്റെ പുതിയ ഭൂപടത്തില്‍, ഒരിക്കല്‍ ശൂന്യമായിരുന്ന മധ്യേഷ്യന്‍ ഭാഗത്ത് ഇന്ന് ഒരു പേര് വ്യക്തമായി തെളിഞ്ഞുകാണാം, ഉസ്‌ബെകിസ്ഥാന്‍.

നല്ല ക്ലാസിലിരുന്നു പഠിക്കാന്‍ അലസതയോ അഹങ്കാരമോ തടസമല്ലെങ്കില്‍, ഇന്ത്യക്ക് പറ്റിയ പാഠശാലയാണ് ഉസ്‌ബെക്കിസ്ഥാന്‍. അവിടെ ഉപദേശങ്ങള്‍ ഇല്ല, പക്ഷേ മാതൃകകള്‍ ഉണ്ട്.

Content Highlight: Victories are born first in concepts, not on the scoreboard; About the journey of Uzbekistan to FIFA World Cup

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more